
കാട്ടാക്കട: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച യുവതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിക്കര കൃപാലയത്തിൽ സന്ധ്യയെയാണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ 13 വർഷം കഠിനതടവിനും 50,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.പിഴത്തുക കുട്ടിക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ 10മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2016 ഒക്ടോബർ 28നായിരുന്നു സംഭവം.തലസ്ഥാനത്തെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുകാരികളോടൊപ്പം ഓട്ടോയിൽ കയറ്റി കാട്ടാക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ശേഷം കൂട്ടുകാരികളെ പുറത്താക്കി അതിജീവിതയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് കൂട്ടുകാരികൾ ബഹളം വച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു.
കാട്ടാക്കട സബ് ഇൻസ്പെക്ടറായിരുന്ന ഡി.ബിജുകുമാർ,ഡി.വൈ.എസ്.പി കെ.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.