തിരുവനന്തപുരം: തണുത്തു വിറയ്ക്കേണ്ട ജനുവരിയിൽ ചുട്ടുപൊള്ളി സംസ്ഥാനം. ശൈത്യകാലത്ത് പകൽ സമയങ്ങളിലെ കടുത്ത ചൂട് അസാധാരണ സാഹചര്യമാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. മലയോര മേഖലകളിലുൾപ്പെടെ പകൽ താപനില 32-36 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 33 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. ഈ വർഷം 36 വരെയെത്തി. രാത്രികാലങ്ങളിൽ 23-25 ഡിഗ്രിയാണ് കുറഞ്ഞ താപനില. ശൈത്യകാലത്ത് ലഭിക്കേണ്ട തണുപ്പ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
ജനുവരിയിൽ ആദ്യ ആഴ്ചകളിൽ ലഭിച്ച മഴയ്ക്കുശേഷം താപനില പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു. അടുത്ത മാസമെങ്കിലും മഴ പെയ്തില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. ചൂടു കാരണം പലയിടങ്ങളിലും ജലാശയങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
വില്ലൻ എൽനിനോ
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖ പ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന എൽനിനോ പ്രതിഭാസം സജീവമായതാണ് താപനില ഉയരാൻ കാരണം. അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നതും കൂടുതൽ ചൂട് അനുഭവപ്പെടുന്നതിന് കാരണമാകുന്നു.
രണ്ടിടത്ത് ഉയർന്ന താപനില
ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും (36.2 ഡിഗ്രി), പുനലൂരുമുണ്ട് (36.8). 14 മുതൽ 22വരെ തുടർച്ചയായി രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത് പുനലൂരാണ്.
ഇന്നലെത്തെ ചൂട്
(ഡിഗ്രി സെൽഷ്യസിൽ)
തിരു.സിറ്റി............. 35.1
പുനലൂർ.................35.5
ആലപ്പുഴ.................34.1
കോട്ടയം..................34.8
കൊച്ചി....................34.6
വെള്ളാനിക്കര.......33.6
പാലക്കാട്...............32.7
കരിപ്പൂർ..................34.2
കോഴിക്കോട്..........34.8
കണ്ണൂർ....................35.6
''മഴ സാദ്ധ്യത വരും ദിവസങ്ങളിലില്ല. താപനില വർദ്ധിക്കുന്ന സാഹചര്യമാണ്.
-രാജീവൻ എരിക്കുളം,
കാലാവസ്ഥ ഗവേഷകൻ,
കേരള ദുരന്ത നിവാരണ അതോറിട്ടി