
മലയാളം ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തമ്മിലുള്ള വേതന വ്യവസ്ഥ കരാറായിട്ടുണ്ടെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേതന കരാർ നിലവിൽ വരുന്നതോടുകൂടി ടെലിവിഷൻ മേഖലയിലെ ഇതുവരെ അസംഘടിതരായിരുന്ന മലയാള ടെലിവിഷൻ തൊഴിലാളികൾക്ക് കൃത്യമായ സമയ വ്യവസ്ഥയും വേതന വ്യവസ്ഥയും ഉണ്ടാകുമെന്ന് ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മൂന്നുവർഷത്തേക്കാണ് കരാർ കാലാവധി. സിനിമയിലെ പോലെ തന്നെ മൂന്ന് വർഷത്തിനുശേഷം ഇത് പുതുക്കപ്പെടും.
സിനിമ, ടെലിവിഷൻ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൊഴിൽ ഉറപ്പില്ലാതെയാണ് സീരിയൽ മേഖലയിൽ തൊഴിലാളികൾ പ്രവർത്തിക്കുന്നത്. ഏത് നിമിഷം വേണമെങ്കിലും ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകനെ മാറ്രാം, തൊഴിലാളികളെ ഒന്നടങ്കം തന്നെ മാറ്റാം. അത്തരം കാര്യങ്ങൾക്കൊക്കെ ഇനി മുതൽ കൃത്യമായ വ്യവസ്ഥയുണ്ടാകും. ആറുമുതൽ 9.30 വരെയാണ്
സീരിയലിൽ പ്രവർത്തിക്കുന്നവരുടെ ജോലിസമയം. ഇതിൽ ഒരുമണിക്കൂർ ഭക്ഷണ ഇടവേള സമയമാണ്. ഇതുവരെ ഇടവേള സമയം എന്നൊന്നില്ലായിരുന്നു. കൂടാതെ ഐസിസി എല്ലാ ലൊക്കേഷനിലും ഉറപ്പ് വരുത്തും. ഇതോടൊപ്പം തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.