ആലപ്പുഴ: സംഭരണ വ്യവസ്ഥയിൽ ഇളവുവരുത്തി കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 'നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്പാദനക്ഷമത പലയിടത്തും പലരീതിയിലാണ്. ഇതിനാലാണ് 2200 കിലോ, അഞ്ച് ഏക്കർ എന്നീ മാനദണ്ഡങ്ങൾ വയ്ക്കുന്നത്. ഇത് അയവു ചെയ്ത് കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പ് നിർദേശം. കൃഷി ഓഫീസർ ശുപാർശ ചെയ്യുന്നതനുസരിച്ച് വ്യവസ്ഥകളിൽ മാറ്റം വരുത്തും.പാടശേഖരങ്ങൾ മില്ലുകാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ഈ മാസം 11ന് ചർച്ച നടത്തും. കർഷകരുടെ ആശങ്കങ്ങൾ അവതരിപ്പിച്ച് ആവശ്യമായ പരിഹാരം കാണും. നെല്ല് സംഭരിച്ച് എത്രയും വേഗം പണം കൊടുക്കണമെന്നതാണ് സർക്കാർ ആഗ്രഹം. എന്നാൽ നെല്ല് സംഭരിച്ച് ഏഴ്-എട്ട് മാസം കഴിഞ്ഞാണ് പണം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. 1266 കോടി രൂപ കേന്ദ്രം ഈ ഇനത്തിൽ നൽകാനുണ്ട്. പി.ആർ.എസ് വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.