ആലപ്പുഴ: തുടർച്ച ഉറപ്പിച്ച് പ്രചരണ രംഗത്ത് മുന്നേറിയ ഇടത് മുന്നണിക്ക് മേൽ ഇടിത്തീയായി ആലപ്പുഴ മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.സി.വേണുഗോപാലിന്റെ രംഗപ്രവേശം. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ.സിയെ ആലപ്പുഴയിലിറക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും, വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുമെന്ന് ഉറപ്പിച്ചതോടെ ആ സാദ്ധ്യതയ്ക്ക് നേരിയമങ്ങലേറ്റിരുന്നു. ആലപ്പുഴയുടെ പൾസ് അറിയുന്ന കെ.സിയെ വീണ്ടും കളത്തിലിറക്കുമ്പോൾ അരയും തലയും മുറുക്കിയുള്ള ത്രികോണ പോരാട്ടത്തിന് ആലപ്പുഴ മണ്ഡലം വേദിയാകുമെന്ന് ഉറപ്പായി. രണ്ടാഴ്ച മുമ്പ് പ്രചരണം ആരംഭിച്ച് ആദ്യ റൗണ്ട് പൂർത്തീകരണത്തിലേക്ക് എൽ.ഡി.എഫ് എത്തുന്നതിൽ നിരാശരായിരുന്ന കോൺഗ്രസ് അണികൾ, ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മടങ്ങിവരവിന്റെ ആഹ്ലാദത്തിലാണ്. രാത്രിയിൽ തന്നെ ആഹ്ലാദപ്രകടനം നടത്തിയാണ് അവർ അത് പ്രകടിപ്പിച്ചത്.
ആലപ്പുഴക്കാരുടെ കെ.സി
കണ്ണൂരിലെ ചുവപ്പൻ കോട്ടകളിൽ ഒന്നായ പയ്യന്നൂരിൽ ജനിച്ച കെ.സി.വേണുഗോപാൽ 1996ൽ മുപ്പത്തിമൂന്നാം വയസിലാണ് ആലപ്പുഴയിലേക്ക് കുടിയേറിയത്. വന്ന വരവിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്. പിന്നെയും രണ്ട് തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ വഴി തന്നെ നിയമസഭയിലെത്തി. അതിലൊരു തവണ മന്ത്രിയുമായി. അതോടെ ആലപ്പുഴ കെ.സിക്കും, കെ.സി ആലപ്പുഴയ്ക്കും സ്വന്തമായി. 2009 ആയപ്പോഴേക്കും ലോക്സഭയിലേക്ക് കളം മാറി ചവിട്ടി. ആലപ്പുഴ വഴി തന്നെ കെ.സി.വേണുഗോപാൽ കയറി ചെന്നത് കേന്ദ്ര സഹമന്ത്രി പദവിയിലേക്കാണ്. അവിടുന്നുള്ള വളർച്ച സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന കോൺഗ്രസിലെ രണ്ടാം സ്ഥാനം വരെ എത്തി നിൽക്കുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്നപ്പോഴും ആലപ്പുഴയുമായുള്ള ആത്മബന്ധം തുടരുന്നതിൽ കെ.സി.വേണുഗോപാൽ ശ്രദ്ധിച്ചിരുന്നു. ഇരുപത്തിയെട്ട് വർഷം മുമ്പ് താമസം ആരംഭിച്ച പഴവീട്ടിലെ രാജീവം വീട്ടിൽ ഇന്നും തിരക്കൊഴിഞ്ഞിട്ടില്ല.
ത്രികോണ പോരാട്ടം
ജനസമ്മതിയിൽ കെ.സി.വേണുഗോപാലിനോളം തന്നെ സ്വാധീനമുള്ള നേതാവാണ് എ.എം.ആരിഫ്. വോട്ടർമാർക്കിടയിൽ വിരുദ്ധ വികാരം പൊതുവേ കുറവ്. വയനാട്ടിൽ രാഹുലെത്തുമ്പോൾ ആലപ്പുഴയിലേക്ക് മുസ്ലീം സ്ഥാനാർത്ഥിയെത്തുമെന്നതായിരുന്നു എതിർചേരിയുടെ പ്രതീക്ഷ. ഈസി വിജയമെന്ന ഇടത് മുന്നണിയുടെ പ്രതീക്ഷകളെയാണ് കെ.സിയുടെ പ്രഖ്യാപനത്തോടെ വെട്ടിമാറ്റിയത്. ബി.ജെ.പിയാവട്ടെ കഴിഞ്ഞ തവണ ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ സാധിച്ച വോട്ട് നില ഇപ്രാവശ്യം ശോഭാ സുരേന്ദ്രനിലൂടെ ഇരട്ടിയിലധികമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
മാവേലിക്കര കൊടിക്കുന്നിൽ തന്നെ
മാവേലിക്കര മണ്ഡലത്തിൽ സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷ് തന്നെയെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ കോൺഗ്രസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പത്താമത് മത്സരമെന്ന നേട്ടത്തിലേക്കാണ് കൊടിക്കുന്നിൽ പ്രവേശിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം എത്തും മുമ്പ് തന്നെ ദിവസങ്ങൾക്ക് മുമ്പ് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇടത് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുണകുമാർ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചരണവുമായി മുന്നേറുകയാണ്. ഇന്ന് കോട്ടയത്ത് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുടെ പേര് കൂടി പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിലെ ത്രികോണ ചിത്രം വ്യക്തമാകും.