ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികൾ കൂടി വരുകയാണെന്ന് വനിത കമ്മിഷൻ അംഗം വി.ആർ.മഹിളാമണി പറഞ്ഞു. ജില്ല പഞ്ചായത്ത് ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ഭാര്യ, ഭർത്താവ്, മരുമകൾ, അമ്മായി അമ്മ, ഭർത്തൃ സഹോദരി തുടങ്ങിയവർ ഉൾപ്പെട്ട കുടുംബ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു. കായംകുളം, മാന്നാർ, മാവേലിക്കര തുടങ്ങി ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ നിന്നാണ് പരാതികൾ കൂടുതൽ.ജില്ലാതല അദാലത്തിൽ 13 കേസുകൾ തീർപ്പാക്കുകയും ഒൻപത് എണ്ണത്തിൽ പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. നാലു കേസുകൾ കൗൺസിലിംഗിന് കൈമാറി. ബാക്കി 56 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ആകെ 82 പരാതികളാണ് ജില്ലാതല അദാലത്തിൽ പരിഗണിച്ചത്. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, സായൂജ്യ സാജു, ആർ.ബിസ്മിത തുടങ്ങിയവർ പങ്കെടുത്തു.