ഹരിപ്പാട്: കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ പല്ലന കുമാരകോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടുപേരെ കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുന്തല പുത്തൻ പറമ്പിൽ വിഷ്ണു (24), തോട്ടപ്പള്ളി കൊട്ടാരവളവ് ഗിരിജൻചിറയിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22), അഞ്ചുതെങ്ങിൽ അനന്തകൃഷ്ണൻ (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 25ന് രാത്രി 10.30നായിരുന്നു സംഭവം. ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24), ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് മർദ്ദനമേറ്റത്. കമ്പിവടികൊണ്ടും മറ്റും അടിയേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാറിലും ആറ് ബൈക്കുകളിലുമായി വന്ന 15അംഗ സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.