ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള റാൻഡമൈസേഷൻ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. മാവേലിക്കര ലോക്‌സഭ മണ്ഡലം റിട്ടേണിംഗ് ഓഫീസർ എ.ഡി.എം വിനോദ് രാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതനായി.
ഇലക്ഷൻ കമ്മീഷന്റെ ഇ.എം.എസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നത്. 2,047 കൺട്രോൾ യൂണിറ്റ്, 2,047 ബാലറ്റ് യൂണിറ്റ്, 2,218 വിവിപാറ്റ് എന്നിവയാണ് റാൻഡമൈസേഷൻ പൂർത്തിയാക്കി അലോട്ട് ചെയ്യുന്നത്.
കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ 20 ശതമാനവും വിവിപാറ്റ് 30 ശതമാനവും കൂടുതലായി കരുതിയിട്ടുണ്ട്. റാൻഡമൈസേഷൻ പൂർത്തിയാക്കിയ വോട്ടിംഗ് മെഷീനുകളുടെ വിവരങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നൽകി.
സി.പി.ഐ പ്രതിനിധി ടി.ആർ.ബാഹുലേയൻ, കോൺഗ്രസിന്റെ ജി. സഞ്ജീവ് ഭട്ട്, ബി.ജെ.പിയുടെ ആർ.ഉണ്ണികൃഷ്ണൻ, കേരള കോൺഗ്രസ്എമ്മിന്റെ പ്രതിനിധി ഷീൻ സോളമൻ, ജെ.ഡി.എസിന്റെ സുബാഷ് ബാബു, ഐ.യു.എം.എൽ എസ്.എ. അബ്ദുൽ സലാം ലബ്ബ, ആർ.എസ്.പിയുടെ ആർ. ചന്ദ്രൻ, ആംആദ്മി പ്രതിനിധി അശോക് ജോർജ്, ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, തഹസിൽദാർ എസ്. അൻവർ, തിരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ടി.എ.ഗ്ലാഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.