vellapally

ആലപ്പുഴ :പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി നാവായി പ്രവർത്തിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കേരളകൗമുദി ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ റോയൽ പാർക്കിൽ സംഘടിപ്പിച്ച, കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷച്ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സത്യം സത്യമായി വിളിച്ചുപറയുന്ന കേരളകൗമുദിയാണ് സമുദായത്തിന്റെയും എന്റെയും ശക്തി.

യോഗസാരഥ്യം ഏറ്റെടുത്തതു മുതൽ ഇന്നുവരെ കേരളകൗമുദി നൽകിയ പിന്തുണ വിലപ്പെട്ടതാണ്. യോഗത്തിന്റെ നേതൃത്വത്തിലേക്ക് എന്നെ എത്തിച്ചതിലും കേരളകൗമുദിയുടെ പങ്ക് വലുതാണ്.

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ പ്രസിഡന്റായിട്ട് 60കൊല്ലം കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏപ്രിൽ 6ന് നടക്കും. എതിരാളികൾക്ക് കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് ഉറപ്പായും പറയാൻ കഴിയും. അത് അവിടുത്തെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അസാദ്ധ്യമെന്ന പദം എന്റെ ഡിക്ഷ്ണറിയിലില്ല. ഭയമെന്നതും ഞാൻ പഠിച്ചിട്ടില്ല. ഏത് പണി ഏൽപ്പിച്ചാലും അത് ചെയ്തിരിക്കും. ദേശീയപാത, തീരദേശ, കൊങ്കൺ റെയിൽപ്പാത തുടങ്ങിയവയുടെ കരാറുകാരനായി തിളങ്ങി നിൽക്കുമ്പോഴാണ് അതെല്ലാം വേണ്ടെന്ന് വച്ച് കോടിക്കണക്കിന് രൂപയുടെ മെഷീനറികൾ വിറ്റ് സമുദായ പ്രവർത്തനത്തിനിറങ്ങിയത്.

എന്നെപ്പറ്റി ചീത്തയെഴുതാത്തത് കേരളകൗമുദി മാത്രമാണ്. എന്നെ എതിർത്തവരുടെയെല്ലാം മുനയൊടി‌ഞ്ഞു. അതിന് എല്ലാ പിന്തുണയും തന്നത് കേരളകൗമുദിയാണ്. നല്ലത് പറയാനും സമുദായത്തിനായി നന്നായി പ്രവർത്തിക്കാനും എല്ലാ പിൻബലവും നൽകുന്ന കേരളകൗമുദിയുടെ വരിക്കാരും വായനക്കാരുമാകാനുള്ള ഇച്ഛാശക്തി സമുദായാംഗങ്ങൾക്ക് ഉണ്ടാകണം'- വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.