
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യു.എ.പി.എ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ അടക്കം ആറു പ്രതികളെ
വെറുതേ വിട്ടു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് നടപടി. 2017ൽ മഹാരാഷ്ട്ര ഗഡ്ചിറോളിയിലെ വിചാരണക്കോടതി അഞ്ച് പ്രതികൾക്ക് വിധിച്ച ജീവപര്യന്തം കഠിനതടവും ഒരു പ്രതിക്ക് വിധിച്ച പത്തുവർഷം തടവുശിക്ഷയും റദ്ദാക്കി. മാവോയിസ്റ്റ് ബന്ധം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് വിനയ് ജോഷി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രണ്ടാം തവണയാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്. 2022 ഒക്ടോബറിൽ ആറു പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടെങ്കിലും മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഉത്തരവ് റദ്ദാക്കിയിരുന്നു. സായിബാബ ഉൾപ്പെടെ സമർപ്പിച്ച അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാനായിരുന്നു 2023 ഏപ്രിലിൽ സുപ്രീംകോടതിയുടെ നിർദ്ദേശം. തുടർന്ന് വീണ്ടും വാദം കേട്ട് ഇന്നലെ വിധി പറയുകയായിരുന്നു. വെറുതെ വിട്ടതിനെതിരെ മണിക്കൂറുകൾക്കകം മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ആരോഗ്യപ്രശ്നങ്ങളുള്ള സായിബാബ വീൽചെയറിലാണ് ജീവിക്കുന്നത്. ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന അദ്ദേഹത്തെ കേസിനെ തുടർന്ന് സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന നിരോധിത സംഘടന സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് സായിബാബ 2014ൽ അറസ്റ്റിലായത്. അന്നുമുതൽ ജയിലിലാണ്.
സായിബാബയ്‌ക്ക് പുറമെ മാധ്യമപ്രവർത്തകൻ പ്രശാന്ത് സംഗ്ലീക്കർ, കർഷകരായ മഹേഷ് കരിമാൻ തിർക്കി, പാണ്ഡു നരോത്തേ, വിദ്യാർത്ഥിയായ ഹേം കേശവ്‌ദത്ത മിശ്ര എന്നിവർക്കും ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. മറ്റൊരു പ്രതി തൊഴിലാളിയായ വിജയ് തിർക്കിയെ പത്തുവർഷം തടവിനും ശിക്ഷിച്ചു. ഇവരിൽ പാണ്ഡു നരോത്തേ 2022 ആഗസ്റ്റിൽ മരിച്ചു.