
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്‌ച പ്രഖ്യാപിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതായി സൂചന. ബുധനാഴ്‌ചയാണ് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അവസാന മന്ത്രിസഭായോഗം നടക്കുന്നത്. തൊട്ടടുത്തുള്ള ദിവസങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാകും. തീയതി പ്രഖ്യാപനത്തിനു മുൻപ് സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നോടെ പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടികൾ പൂർത്തിയാകും. സുപ്രധാന പ്രഖ്യാപനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷിക്കുന്നത്.
2019ലേതുപോലെ ഏഴു ഘട്ടങ്ങൾ ആയിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ജമ്മു കാശ്‌മീർ നിയസഭാ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയുമുണ്ട്.
പ്രചാരണം കൊഴുക്കും
തിരഞ്ഞെടുപ്പ് തീയതിക്കു മുൻപേ ബി.ജെ.പി, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആംആദ്‌മി, സി.പി.എം, സി.പി.ഐ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ആദ്യ പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പി രണ്ടാം പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. പകുതി സീറ്റുകളിലെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നേറാനാണ് പദ്ധതി. 'ഇന്ത്യ" മുന്നണിക്ക് കീഴിൽ ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കോൺഗ്രസിന്റെ അടുത്ത പട്ടിക നീളാനാണ് സാദ്ധ്യത.