congree

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് 105 കോടിയിൽപ്പരം രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ നടപടികളിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസിന് സ്റ്റേ നൽകാത്ത ഐ.ടി അപ്പലേറ്റ് ട്രൈബ്യൂണൽ നടപടി ശരിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് തുടങ്ങിയ കോൺഗ്രസിന്റെ വാദങ്ങൾ തള്ളി. ഇപ്പോൾ ഇടപെടേണ്ട കാരണങ്ങൾ കാണുന്നില്ല. സാഹചര്യങ്ങൾ മാറുകയാണെങ്കിൽ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന് മുന്നിൽ കോൺഗ്രസിന് പുതിയ ഹർജി സമർപ്പിക്കാവുന്നതാണെന്നും ജസ്റ്റിസ് യശ്വന്ത് വർമ്മ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആദായനികുതി വിഷയത്തെ മോശമായാണ് കോൺഗ്രസ് കൈകാര്യം ചെയ്തതെന്ന് വാദം കേൾക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021ൽ തുടങ്ങിയ നടപടികളാണെന്നും കോൺഗ്രസ് ഓഫീസിലെ ആരോ അതിന്മേൽ ഉറങ്ങുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെെന്നും കോടതി നിരീക്ഷിച്ചിരുന്നു.