അഴിമതിയുടെ തലച്ചോറെന്ന് ഇ.ഡി
28ന് കോടതിയിൽ ഹാജരാക്കണം
തെരുവിലിറങ്ങി പ്രവർത്തകർ
ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതി ആറു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടത് തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും തിരിച്ചടിയായി.
അഴിമതിയുടെ മുഖ്യതലച്ചോർ (കിംഗ്പിൻ) കേജ്‌രിവാളാണെന്നും വിശദമായി ചോദ്യംചെയ്യണമെന്നുമുള്ള ഇ.ഡി വാദം അംഗീകരിച്ചാണ് റോസ് അവന്യു കോടതി വിധി. മാർച്ച് 28ന് ഉച്ചയ്ക്ക് 2നകം കോടതിയിൽ ഹാജരാക്കണമെന്നാണ് ജഡ്ജി കാവേരി ബവേജയുടെ ഉത്തരവ്.
പത്തു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡി ചോദിച്ചെങ്കിലും ആറു ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു. തെളിവില്ലാത്ത കേസെന്നു വാദിച്ച കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി അറസ്റ്റിന് തിരഞ്ഞെടുത്ത സമയത്തിൽ സംശയമുന്നയിച്ചു.
അതേസമയം, അറസ്റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. വരുന്ന ചൊവ്വാഴ്ച കല്യാൺ മാർഗിലെ വസതി ഘെരാവോ ചെയ്യും. അറസ്റ്റിൽ ഡൽഹിയിലും പഞ്ചാബിലുമടക്കം പ്രതിഷേധം തുടരുകയാണ്.
അറസ്റ്റിനെതിരെ ഇന്നലെ രാവിലെ കേജ്‌രിവാൾ സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാൽ, മറ്റൊരു പ്രതി കെ.കവിതയുടെ ജാമ്യാവശ്യത്തിൽ വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെ കേജ്‌രിവാളിന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കേജ്‌രിവാളിനെ നീക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജിയുമെത്തി.
ഇന്നലെ രാവിലെ ആം ആദ്മി പ്രവർത്തകരും പൊലീസുമായി ഡൽഹിയിലെ ഐ.ടി.ഒ മേഖലയിൽ സംഘർഷമുണ്ടായി. തെരുവ് യുദ്ധക്കളമായി. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനെത്തിയ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷിയെയും നൂറുകണക്കിന് പ്രവർത്തകരെയും അറസ്റ്റുചെയ്ത് നീക്കി.
കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാമുന്നണി നേതാക്കളും ഇന്നലെ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിയമസഹായം ഉൾപ്പെടെ വാഗ്ദാനം ചെയ്തു. കേജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന് നേതാക്കൾ ആരോപിച്ചു. അതേസമയം, അഴിമതിയിൽ പങ്കുള്ളവർ ജയിലിൽ പോകുമെന്ന് ബി.ജെ.പി പരിഹസിച്ചു.
ആം ആദ്മി 100 കോടി
വാങ്ങി : ഇ.ഡി
1 സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി കോഴ വാങ്ങി. 40 കോടി ഗോവയിൽ ഉപയോഗിച്ചു
2. ഇടപാടിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ട്
3. 100 കോടിയുടെ കോഴയിടപാട് മാത്രമല്ല നടന്നത്
4. പണം നൽകിയവരുടെ ലാഭം കൂടി നോക്കുമ്പോൾ 600 കോടിയുടെ അഴിമതി
മാപ്പുസാക്ഷിയുടെ മൊഴി
മാത്രം തെളിവ്: കേജ്‌രിവാൾ
1. തെളിവുണ്ടെങ്കിൽ അറസ്റ്റിനായി ഇത്രയും കാലം കാത്തത് എന്തിനെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ
2. അറസ്റ്റിന്റെ ആവശ്യമെന്ത് ? കേസിലെ 80 ശതമാനം പേരും കേജ്‌രിവാളിനെതിരെ മൊഴി കൊടുത്തിട്ടില്ല
3. മാപ്പുസാക്ഷിയുടെ മൊഴി അല്ലാതെ നേരിട്ടുള്ള തെളിവ് ഒന്നുമില്ല
4. തിരഞ്ഞെടുപ്പിലെ ആദ്യവോട്ട് വീഴും മുൻപ് മുതിർന്ന രാഷ്ട്രീയക്കാരെ അറസ്റ്റിലാക്കുന്നു
എന്റെ ജീവൻ രാജ്യത്തിനായി സമർപ്പിച്ചത്. പുറത്താണെങ്കിലും, അകത്താണെങ്കിലും
- അരവിന്ദ് കേജ്‌രിവാൾ
അറസ്റ്റ് നരേന്ദ്ര മോദിയുടെ അധികാരത്തിന്റെ അഹങ്കാരം. ജനങ്ങളോടുള്ള വഞ്ചന.
- സുനിത, കേജ്‌രിവാളിന്റെ ഭാര്യ