
പഞ്ഞിമിഠായിക്കെതിരെ വ്യാപക പരിശോധന
കൊച്ചി: വായിലിട്ടാൽ അലിഞ്ഞുപോകും. കുഞ്ഞുങ്ങൾക്കാകട്ടെ പെരുത്ത് കൗതുകം. നിർദ്ദോഷമെന്ന് കരുതിയിരുന്ന പഞ്ഞിമിഠായി എന്നാൽ അത്ര സിംപിളല്ലെന്നാണ് പുതിയ കണ്ടെത്തൽ. പാർക്കുകൾ, ഉത്സവ പറമ്പുകൾ, ബീച്ച് എന്നിങ്ങനെ കുട്ടികൾ എത്തുന്ന സ്ഥലങ്ങളിലെല്ലാം കൊതിയൂറുന്ന നിറങ്ങളിൽ എത്തുന്ന പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന റോഡമിൻ ബി എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടത്രെ.
പഞ്ഞി മിഠായിക്കെതിരെ (കോട്ടൺ കാൻഡി) സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്.
വടക്കേയിന്ത്യക്കാർ വ്യാപകമായി വില്പന നടത്തുന്ന മിഠായിലാണ് റോഡമിൻ ബിയുടെ സാന്നിദ്ധ്യമുള്ളത്. നിറത്തിനായി ചേർക്കുന്ന വസ്തുവിലാണ് റോഡമിൻ ബിയുള്ളത്. പഞ്ചസാര ഉപയോഗിച്ച് നിർമ്മിക്കുന്ന സ്പോഞ്ച് പോലുള്ള പലഹാരമാണ് പഞ്ഞി മിഠായി. ഗ്രൈൻഡർ മാതൃകയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മെഷീനിൽ പഞ്ചസാര ഇട്ടാണ് നിർമ്മാണം.അടുത്തകാലത്ത് തമിഴ്നാട്ടിൽ പഞ്ഞി മിഠായിയിൽ റോഡമിൻ ബി കണ്ടെത്തിയിരുന്നു.
കേരളത്തിൽ മുമ്പ് റോഡമിൻ ബി കലർന്ന മിഠായികൾ കണ്ടെത്താൻ പരിശോധന നടത്തുകയും നിർമ്മാതാക്കളെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇത്തരം മിഠായികൾ കണ്ടെത്തിയിട്ടില്ല. പരിശോധനയിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ നിരോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്സവ സീസൺ ആയതിനാൽ കോട്ടൺ കാൻഡി പരിശോധയ്ക്ക് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
..........................................................
രാസ സാന്നിദ്ധ്യം കണ്ടെത്തിയാൽ നിരോധിക്കും
............................................................
പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന റോഡമിൻ ബിയുടെ സാന്നിദ്ധ്യം നിർണായകം. പരിശോധനയിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ നിരോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ
............................
പിങ്ക്, പച്ച, നീല, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലെല്ലാം പഞ്ഞി മിഠായി സുലഭമാണ്. ഇതിൽ വെള്ള മിഠായി കഴിക്കുന്നതിൽ പ്രശ്നമില്ല. ഇതിൽ പഞ്ചസാര മാത്രമേ ഉണ്ടാവു. നിറമുള്ള മിഠായികളാണ് പ്രശ്നക്കാർ.
ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ