y

തൃപ്പൂണിത്തുറ: കോണോത്തുപുഴയ്ക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ ഫലം കാണാതെ കുരുക്കിൽപ്പെടുകയാണ്.

പുഴയുടെ പുനരുജ്ജീവനത്തിന് ടെൻഡർ നടപടി ആരംഭിക്കുന്നതിനു മുമ്പ് സർക്കാരിൽ നിന്നും സമ്മതം ലഭിക്കണമെന്ന് ജലസേചന വകുപ്പ് ചീഫ് എൻജി​നി​യർ കത്ത് നൽകിയതാണ് ഏറ്റവും പുതിയ കുരുക്ക്. നവകേരള സദസിൽ ട്രൂറ നൽകിയ നിവേദനത്തിന് മറുപടിയായാണ് എറണാകുളം ജലസേചന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാൽ ടെൻഡർ നടപടിയാണ് കീഴ്‌വഴക്കമെന്നിരിക്കെ ടെൻഡറിനു മുൻപ് സർക്കാരിന്റെ കൺകറൻസ് വാങ്ങണമെന്ന ചീഫ് എൻജി​നി​യറുടെ കത്താണ് കോണോത്തു പുഴയുടെ ടെൻഡർ നടപടിക്രമങ്ങൾ 9 മാസമായി ചുവപ്പുനാടയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം.

പൂത്തോട്ട മുതൽ ഏരൂർ വെട്ടുവേലിക്കടവു വരെ 17 കി.മീറ്റർ ദൈർഘ്യത്തി​ൽ പുഴയുടെ പുനരുജ്ജീവനത്തിന് 26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് ഒന്നാം ഘട്ടമായി പുഴയിലെ ചെളിയും എക്കലും പായലും മാറ്റുന്നതിനും നദിയുടെ തീരം കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുമായി 18 കോടിയുടെയും ബാക്കി 8 കോടി രൂപ കണിയാവള്ളി പാലം നിർമാണത്തിനുമായുമുള്ള സാങ്കേതിക അനുമതി ഇറിഗേഷൻ വകുപ്പിൽ നിന്നും നൽകിയിരുന്നു.

തൃപ്പൂണിത്തുറ നഗരസഭയും ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ പഞ്ചായത്തുകളിലെ കാർഷിക രംഗത്ത് വലിയ മാറ്റം വരുത്താൻ പദ്ധതി കൊണ്ട് കഴിയും. കൂടാതെ ഈ പുഴയുടെ നവീകരണത്തോടെ തൃപ്പൂണിത്തുറ അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും പരിഹാരമാകും.

.....................................

26

കോണോത്തു പുഴയുടെ

പുനരുജ്ജീവനത്തിന്

26 കോടി രൂപയുടെ

ഭരണാനുമതി ലഭിച്ചിരുന്നു

..........................................

പുഴയുടെ പുനരുജ്ജീവനത്തിനുള്ള തടസം എത്രയും വേഗം നീക്കണം. ചീഫ് എൻജി​നി​യറുടെ നിർദേശത്തിനു പിന്നിൽ ദുരൂഹതയുണ്ട്.

വി.പി. പ്രസാദ്( ട്രൂറ ചെയർമാൻ), വി.സി. ജയേന്ദ്രൻ ( കൺ​വീനർ )