• 3 മരണം

കൊച്ചി: വേനൽക്കാലത്ത് വില്ലനായി ചിക്കൻപോക്സ് പടരുന്നതി​നാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. അനുബന്ധ രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ എന്നവരിൽ ചി​ക്കൽപോക്സ് ഗുരുതരമായേക്കാം. ഇവരി​ൽ നി​ന്നാണ് ഇതുവരെ മൂന്നുമരണം റി​പ്പോർട്ട് ചെയ്തത്. സ്വയംചികിത്സയും മരണകാരണമാകുന്നുണ്ട്. ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ കൂടുതൽ ജാഗ്രതപാലിക്കണം.

ഇവ ശ്രദ്ധിക്കണം
ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപപ്പെടുന്നത്. മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും കാണപ്പെടും. കൈകാലുകളിൽ കുറവായിരിക്കും. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാദ്ധ്യത കൂടുതലാണ്.

പ്രത്യാഘാതങ്ങൾ

ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മയ്ക്ക് ചിക്കൻപോക്‌സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കാം. പ്രതിരോധശേഷി കുറഞ്ഞവരിൽ തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. ചിക്കൻപോക്‌സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതയ്ക്കിടയാക്കും. പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് ചിക്കൻപോക്‌സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കാൻ
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

മറ്രുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്.

വൃത്തിയും വായു സഞ്ചാരവുമുള്ള മുറിയിൽ കഴിയണം,
കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക

പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക

പോഷക ഭക്ഷണം കഴിക്കുക

സ്വയം ചികിത്സ പാടി​ല്ല

മരുന്നുകൾ മുടക്കരുത്

രോഗബാധിതർ

(രോഗം പിടിപെട്ടവർ, മരണം)

ജനുവരി- 246, 1

ഫെബ്രുവരി- 273, 2

• വേരിസെല്ല സോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്.