കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ,അദ്ദേഹത്തെ നേരിട്ട് കാണാനാകുമെന്ന് പോലും കരുതിയില്ല തിരുവനന്തപുരം സ്വദേശിയായ മിഥുൻ ജെ.ആർ. മിഥുനും സുഹൃത്ത് ഹരികൃഷ്ണനും വിസ്മയമായി യു.എ.ഇയിൽ നിന്ന് കഴിഞ്ഞദിവസം ഒരു ഫോൺകോൾ എത്തി. ' എം.എ യൂസഫലിയുടെ ഓഫീസിൽ നിന്നാണ്, ഗിഫ്റ്റ് കിട്ടി, വളരെയധികം സന്തോഷം അറിയിക്കുന്നു..നിങ്ങൾക്ക് തിരികെ നൽകാൻ ചെയർമാൻ ഒരു സമ്മാനം അയക്കുന്നുണ്ട്...’ ഇതായിരുന്നു സന്ദേശം.
യൂസഫലിയുടെ സ്നേഹസമ്മാനം കൊച്ചിയിലെത്തി വാങ്ങി തിരികെ മടങ്ങാം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ ഇവരെ ഞെട്ടിച്ച് ലുലു ഗ്രൂപ്പ് ചെയർമാന്റെ
ഓഫീസ് ലോഞ്ചിൽ കാത്തിരുക്കുന്നു എം.എ യൂസഫലി. ജന്മദിന സമ്മാനം അയച്ച മിഥുനെ യൂസഫലി അടുത്ത് വിളിച്ചു. വിശേഷങ്ങൾ തിരക്കി.
ജന്മദിനം ഓർത്തുവച്ച് സമ്മാനം അയച്ചുനൽകിയത് എന്തിനെന്നായിരുന്നു ആദ്യ ചോദ്യം. തീർത്തും സ്നേഹം കൊണ്ട് എന്നായിരുന്നു മറുപടി. മിഥുന്റെ കൈയ്യിൽ സ്നേഹസമ്മാനമായി യൂസഫലി പുതിയ റാഡോ വാച്ച് കെട്ടി നൽകി.
നാട്ടികയിലെ എം.എ യൂസഫലിയുടെ വീട്ടുവിലാസത്തിലേക്കാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി മിഥുൻ ജെ.ആർ ബർത്തഡേ ഗിഫ്റ്റായി വാച്ച് അയച്ചത്. നാട്ടികയിലെ സ്ഥാപനത്തിൽ നിന്ന് ഗിഫ്റ്റ് ബോക്സ് അബുദാബിയിലെ യൂസഫലിയുടെ വിലാസത്തിലേക്ക് അയക്കുകയായിരുന്നു.
നവംബർ പതിനഞ്ചിനായിരുന്നു എം.എ യൂസഫലിയുടെ ജന്മദിനം.മൂന്ന് മാസങ്ങൾക്കകം എം.എ യൂസഫലി തന്നെ നേരിട്ട് സ്നേഹസമ്മാനവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ത്രില്ലിലാണ് ഇവർ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇരുവരും.