crime

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തും പിടിച്ചുപറി നടത്തുന്ന സംഘത്തിലെ അഞ്ച് പേർ പിടിയിൽ. തീവണ്ടിയുടെ വാതിലിൽ ഇരുന്ന യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ വടി കൊണ്ട് അടിച്ച് താഴെയിട്ട് അപഹരിക്കുന്നതാണ് രീതി.

ആലുവ, എറണാകുളം ഭാഗങ്ങളിൽ താമസക്കാരായ അഭിഷേക്, രൺജിത്ത് രാജു, അതുൽ, ആഷിക്ക്, അനസ് എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേനയുടെ ഇന്റലിജൻസ് വിഭാഗം അറസ്റ്റു ചെയ്തത്.

മോഷണം ചെയ്ത് കിട്ടുന്ന സാധനങ്ങൾ വിറ്റുകിട്ടുന്ന പണം ദൂർത്തിനും ലഹരി പദാർത്ഥങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുകയായിരുന്നു. പ്രതികൾ എല്ലാവരും ലഹരിക്ക് അടിമകളും മോഷണം, കഞ്ചാവ് കടത്ത് തുടങ്ങിയ മറ്റ് പല കേസുകളിലും പ്രതികളാണ്. പലതവണ ജയിൽശിക്ഷ അനുഭവിച്ചവരും കൂട്ടത്തിലുണ്ട്.

ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപാ വിലയുള്ള മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവരുടെ മറ്റുള്ള കൂട്ടാളികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇൻന്റലിജൻസ് വിഭാഗം സർക്കിൾ ഇൻസ്‌പെക്ടർ എ.ജെ. ജിപിൻ അറിയിച്ചു. തുടർ നടപടികൾക്കായി പ്രതികളെ എറണാകുളം ഗവ. റെയിൽവേ പൊലീസിന് കൈമാറി. ആർ.പി.എഫ്. തിരുവനന്തപുരം സീനിയർ ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ തൻവി പ്രഫുൽ ഗുപതയുടേയും സതേൺ റെയിൽവേ ക്രൈം ഇന്റലിജൻസ് അസി. സെക്യൂരിറ്റി കമ്മീഷണർ ജെ.വി.എസ്.എസ്.എൻ. രാജുവിന്റേയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എസ്.ഐ. പ്രെയിസ് മാത്യു, ക്രൈം ഇന്റലിജൻസ് എ.എസ്.ഐ. ഫിലിപ്പ്‌സ് ജോൺ, ജിജോ സേവ്യർ, തോമസ് ഡാൽവി, ബിജു എബ്രഹാം, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ, അജി, പ്രമോദ്, അരുൺ ബാബു, അൻസാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.