കൊച്ചി: എറണാകുളം ഓൾഡ് കതൃക്കടവിൽ സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ ഗുണ്ട ഭായ് നസീറിനെ പൊലീസ് പ്രതിചേർത്തു. ഇയാൾ മുൻകൈയെടുത്താണ് സ്പാ തുടങ്ങിയതെന്നും കൂട്ടാളികളാണ് സ്ഥാപനം നോക്കിനടത്തിയിരുന്നതെന്നും കണ്ടെത്തിയതിന് പിന്നാലൊണ് നടപടി. ഒമ്പതാം പ്രതിയായ ഭായ് നസീർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സജിമോൻ (45), മലപ്പുറം പൊന്നാനി സ്വദേശി ഫൈസൽ ഹമീദ് (34), മലപ്പുറം സ്വദേശി കെ.ഷിജിൽ (29), പാലക്കാട് തൃക്കണ്ടേരി സ്വദേശി പി. നിഷാദ് (36), കണ്ണൂർ സ്വദേശി വിപിൻദാസ് (36), മലപ്പുറം ചേലാമ്പ്ര സ്വദേശി നൗഫൽഖാൻ (27), തിരുവല്ല സ്വദേശി വി.കെ. വിനീത് (38), കൊല്ലം പത്തനാപുരം സ്വദേശി പി. വിനു (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബംഗളൂരു സ്വദേശിനികളും കൊല്ലം സ്വദേശിനിയും സ്പായി​ൽ ഉണ്ടായിരുന്നു.

ഓൾഗാ ഹോംസ്‌റ്റേയെന്ന പേരിലായി​രുന്നു സ്ഥാപനം. ലൈസൻസില്ലാത്ത സ്പാ അന്നുതന്നെ പൊലീസ് പൂട്ടിച്ചതാണ്. സമീപവാസി​കളുടെ പരാതി​കളെത്തുടർന്ന് ഈ മാസം രണ്ടി​ന് രാത്രി​ നടന്ന പരി​ശോധനയിലാണ് ഭായ് നസീറിന്റെ കൂട്ടാളികൾ വലയിലായത്. എറണാകുളം സെൻട്രൽ അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു റെ‌യ്ഡ്.

ഒമ്പതുമാസംമുമ്പാണ് മൂന്ന് നിലയുള്ള കെട്ടിടത്തിൽ ഓൾഗാ സ്പാ പ്രവർത്തനം തുടങ്ങിയത്. രാവിലെമുതൽ പുലർച്ചെവരെ സ്പാ പ്രവർത്തിച്ചിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയമായത്. നെട്ടൂർ ഭാഗത്ത് ചുമട്ടുതൊഴിലാളിയായിരുന്നു ഭായ് നസീർ. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഗുണ്ടാ ക്വട്ടേഷൻ സംഘത്തിനൊപ്പം ചേർന്നത്. കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങി 15ലധികം കേസുകളിൽ പ്രതിയായിരുന്നെങ്കിലും മിക്ക കേസുകളിലും കോടതി കുറ്റിവിമുക്തനാക്കി.