
കൊച്ചി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയ സ്വദേശി ചിബേര മാക്‌സ് വെല്ലി (38)നെ മരട് പൊലീസ് ബംഗളൂരു വിജയനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു.
കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ മൂന്ന് പേരെ 101 ഗ്രാം മയക്കുമരുന്നുമായി കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തിൽ രണ്ടു പേർ കൂടി പിന്നീട് പിടിയിലായി. കഴിഞ്ഞ ആറു മാസത്തിനിടെ 30 തവണ കാറിൽ ബംഗളൂരുവിൽ നിന്ന് രാസലഹരി കേരളത്തിലേക്ക് കടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇതിനെ തുടർന്നുള്ള അന്വേഷണം നൈജീരിയൻ സ്വദേശിയിലെത്തുകയായിരുന്നു.
മൊത്ത വിതരണക്കാരനാണ് ഇയാളെന്നും രണ്ട് വർഷമായി കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാൾ പൊലീസിനെ കത്തി വീശി അക്രമിക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ചൂണ്ടി കീഴ്‌പ്പെടുത്തി. പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇന്ത്യയിൽ തങ്ങുന്നത്. എട്ട് പേർ അടങ്ങുന്ന പൊലീസ് സംഘമാണ് ബാംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടിയത്.