facebook

കോലഞ്ചേരി: നാലാൾ കൂടുന്നിടത്ത് വണ്ടിയിൽ മൈക്കു വച്ചു കെട്ടി പ്രസംഗിച്ച് വോട്ടഭ്യർത്ഥനയുടെ കാലം കഴിഞ്ഞു. വോട്ടു വേണമെങ്കിൽ 'ഇ' തലമുറയുടെ ഒഴുക്കിനൊത്ത് തുഴഞ്ഞേ പറ്റൂ എന്ന് മുന്നണികളും തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ. യുവാക്കളുടേതുൾപ്പെട്ട ജന വിഭാഗങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിന് വേദിയായി സമൂഹ്യ മദ്ധ്യമങ്ങൾ മാറിയതോടെ ഇ പ്രചാരണം കൊഴുക്കുകയാണ്.

ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലുമൊക്കെയായി ഇ പ്രചരണം സജീവമാക്കി യുവ തലമുറയും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. സ്ഥാനാർത്ഥികൾ കളം പിടിച്ചതോടെ അവരവരുടെ സ്ഥാനാർത്ഥികൾ ചെയ്ത വികസന പ്രവർത്തികൾ അക്കമിട്ടു നിരത്തി ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട് ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

കമന്റുകളും ലൈക്കുകളുമൊക്കെയായി ഗൗരവമായ ചർച്ചകളാണ് നടത്തുന്നത്. സ്ഥാനാർത്ഥികൾക്കായി രൂപ കല്പന ചെയ്ത ഫെയ്‌സ് ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിൽ ചോദ്യങ്ങൾ ചോദിക്കാം ഉത്തരവും കിട്ടും.

സിനിമ ഡയലോഗ് ട്രെൻഡ്

സിനിമാ താരങ്ങളുടെ അകമ്പടിയോടെ ട്രോളുകളാണ് മറ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല വോട്ട് തന്റെ പെട്ടിയിൽ തന്നെ വീഴണമെന്ന കാഴ്ചപ്പാടാണ് സ്ഥാനാർത്ഥികൾക്കുള്ളത്. മൊബൈൽ റിംഗ് ടോണുകളായി വോട്ടഭ്യർത്ഥനയും തരംഗമായിട്ടുണ്ട്. സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ വെബ് സൈറ്റുകളും തുടങ്ങി.