election

ആറു ജില്ലകളിലെ ഒരുക്കങ്ങൾ വിലയിരുത്തി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകൾ കർശനമായി തടയാൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദ്ദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കണം. ആദായ നികുതി വകുപ്പ് കൺട്രോൾ റൂം സജമാക്കിയിട്ടുണ്ട്. അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശനപരിശോധന ഉറപ്പാക്കണം. ചെക്ക് പോസ്റ്റുകളിൽ സി.സി ടി.വി നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വിശദീകരിച്ചു.

അഡിഷണൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി.ആർ. പ്രേംകുമാർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർ, സംസ്ഥാന എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളിലെ ജില്ലാ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

 മറ്റ് നിർദ്ദേശങ്ങൾ

• പരാതിരഹിതമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കണം

• മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണം

• തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിക്കരുത്

• പൊതുസ്ഥലങ്ങളിലെ സംവാദത്തിന് മുൻകൂർ അനുമതി വേണം

 വിലയിരുത്തിയത്

സുരക്ഷാ ക്രമീകരണങ്ങൾ

ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പ്ലാനുകൾ

ലോജിസ്റ്റിക്കൽ ആവശ്യകതകൾ

ഉദ്യോഗസ്ഥരുടെ എണ്ണം

ഇലക്ഷൻ ഫോട്ടോ എ.ഡി കാ‌ർഡ് വിതരണം

ഇ.വി.എം, വിവിപാറ്റ് ക്രമീകരണം