കൊച്ചി: 80 ശതമാനംവരെ വിലക്കുറവിൽ മരുന്നുകൾ നൽകിക്കൊണ്ടിരുന്ന ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ചത് സി.പി.എമ്മിന്റെ ജനദ്രോഹനിലപാടുമൂലമെന്ന് ട്വന്റി20 അദ്ധ്യക്ഷൻ സാബു ജേക്കബ് ആരോപിച്ചു. ജനങ്ങളെ വഞ്ചിക്കുന്നത് പതിവാക്കിയ സി.പി.എമ്മിന് ഉടനെ നാട്ടുകാർക്ക് മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും. സി.പി.എം സാധാരണക്കാരുടെ ജീവന് പുല്ലുവിലപോലും നൽകിയിട്ടില്ല. ജീവൻ രക്ഷാമരുന്നുകളുടെ വിതരണവും വില്പനയും നിയന്ത്രിക്കുന്ന മാഫിയകളെയും കൊള്ളക്കാരെയും സഹായിക്കാനാണ് സമാനതകളില്ലാത്ത പദ്ധതിയായ ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ചത്.

പാവപ്പെട്ടവരെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് മെഡിക്കൽ സ്റ്റോർ പൂട്ടിക്കാൻ കാണിച്ച ഉത്സാഹം സർക്കാർ തലത്തിലെങ്കിലും സമാനപദ്ധതി തുടങ്ങാൻ സി.പി.എം കാണിക്കുമോ. പ്രശ്‌നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കിരാതനടപടിയിൽ പ്രതിഷേധിച്ചു ഇന്ന് വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും സാബു ജേക്കബ് അറിയിച്ചു.