കൊച്ചി: കൊച്ചി കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മറൈൻഡ്രൈവിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള പദ്ധതിയുമായി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ).

സ്വകാര്യ ബോട്ട് ടൂറിസത്തെ സുരക്ഷിതവും ആകർഷകവുമാക്കാൻ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടികളാണ് മറൈൻഡ്രൈവിൽ നിർമ്മിക്കും. വാക് വേയോട് ചേർന്നാവും ബോട്ട് ജെട്ടികൾ.

അഞ്ചുമുതൽ എട്ട് ജെട്ടികൾ വരെ നിർമ്മിക്കാനാണ് പദ്ധതി. രണ്ട് കോടിയാണ് നിർമ്മാണത്തുക.

കോൺക്രീറ്റ് ജെട്ടികൾ കായലിന് അടിയിൽ പൈൽ ചെയ്ത് വേണം നിർമ്മിക്കാൻ. ഇതിന് വലിയ തുക ചെലവാകും. ഫ്ലോട്ടിംഗ് ജെട്ടികളാവുമ്പോൾ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി പ്രവർത്തിക്കും. കുറേനാളുകളായി ജി.സി.ഡി.എയുടെ പരിഗണനയിലുള്ള പദ്ധതിയാണിത്.

പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാവും ടെൻഡർ നടപടികളാരംഭിക്കും. ഒരുവർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കും. ബോട്ടുടമകളിൽ നിന്ന് ചെറിയ യൂസർ ഫീ ഇടാക്കിയാവും നടത്തിപ്പ്. തുക പിന്നീട് തീരുമാനിക്കും.

നിലവിൽ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ താത്കാലികമായി കെട്ടിയുണ്ടാക്കിയവയാണ്. ഇവ അപകടാവസ്ഥയിലാണ്. ഇത് പലതും മരത്തടികളിലാണ് നിർമ്മിച്ചിരിക്കുന്നത്. തടികൾ ദ്രിവിച്ചാൽ വലിയ അപകടങ്ങളും ഉറപ്പാണ്.

കൊച്ചി നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മറൈൻ ഡ്രൈവിൽ നിലവിൽ 60 ഓളം സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

ഫ്ലോട്ടിംഗ് ജെട്ടികൾ വരുമ്പോൾ ടൂറിസ്റ്റുകളെ ആകർഷിക്കാനും സാധിക്കും. കൂടാതെ വേലിയേറ്റ വേലിയിറക്ക സമയത്ത് വെള്ളത്തിന്റെ അളവ് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. കൊച്ചി വാട്ടർ മെട്രോയ്ക്കും അത്യാധുനിക രീതിയിലുള്ള ഫ്ലോട്ടിംഗ് ജെട്ടിയാണ് ഉപയോഗിക്കുന്നത്.

ആകെ പദ്ധതി ചെലവ്- 2 കോടി

നിർമ്മിക്കുന്ന ജെട്ടികൾ- 5-8 എണ്ണം

അപകട രഹിതവും സുരക്ഷിതവുമായതാണ് ഫ്ലോട്ടിംഗ് ജെട്ടികൾ. തിരഞ്ഞെടുപ്പിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കാനാണ് ആലോചന. ഒരുവർഷത്തിനുള്ളിൽ നി‌ർമ്മാണം പൂർത്തീകരിക്കും

ജി.സി.ഡി.എ അധികൃതർ