കുറുപ്പംപടി: തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്ക്ക് ദുഃഖവെള്ളിയാഴ്ച നാളിൽ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് മതസൗഹാർദ്ദത്തിന്റെ ജ്യൂസ് നൽകി ഇത്തവണയും മാതൃകയായി കുറുപ്പംപടി
കൂട്ടുമഠം-പേരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ്. രായമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുന്നിലെ ബസ് സ്റ്റോപ്പിനു സമീപമാണ് ഹിന്ദു
വിശ്വാസീസമൂഹം ദുഃഖവെള്ളി ദിവസം രാവിലെ 10.30 മുതൽ തീർത്ഥാടകർക്ക് പഴച്ചാർ നൽകി ദാഹമകറ്റിയത്.
തെക്കൻ കേരളത്തിൽ നിന്നും പാലാ കാഞ്ഞിരപ്പള്ളി മലയോര മേഖലകളിൽ നിന്നും എം.സി. റോഡിലൂടെ കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ വഴി എത്തുന്ന തീർത്ഥാടകർക്ക് മലയാറ്റൂരിലേയ്ക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന മാർഗമാണ് മണ്ണൂരിൽ നിന്നും വലത്തോട്ടുള്ള രായമംഗലം - കുറുപ്പംപടി - കുറിച്ചിലക്കോട് - റോഡ്. കാൽനട തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും ഈ വഴിയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. മരക്കുരിശുമേന്തി നൂറുകണക്കിന് സംഘങ്ങൾ ആണ് ഓരോ വർഷവും കടന്നു പോകുന്നത്. ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തരം ഉദ്യമങ്ങൾ മതവിദ്വേഷങ്ങളുടെ ഇക്കാലത്ത് സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കാനും ദേശത്തിന്റെ നന്മയ്ക്കും പ്രയോജനപ്പെടുന്നതാണെന്ന് നെല്ലിമോളം ജെ.എസ്.സി. സെഹിയോൻ മീഡിയ പ്രവർത്തകർ പറഞ്ഞു.