
തൃപ്പൂണിത്തുറ: ആളില്ലാതിരുന്ന രണ്ട് വീടുകളുടെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 5 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തൃപ്പൂണിത്തുറ മെയിൻ റോഡ് ശക്തി നഗറിൽ തട്ടിൽ ജോർജിന്റെ വീട്ടിലും കറുകച്ചാൽ സ്വദേശി രാജഗോപാലിന്റെ വീട്ടിലുമാണ് വെള്ളിയാഴ്ച രാത്രി മോഷ്ടാക്കൾ കയറിയത്. ജോർജിന്റെ വീട്ടിൽ നിന്നാണ് 5 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മാരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ ഇരു വീടുകളുടെയും മുൻവാതിൽ തിക്കിത്തുറന്നാണ് അകത്ത് കയറിയത്. ജോർജ് ഇരിങ്ങാലക്കുടയിലെ വീട്ടിലേയ്ക്ക് പോയതിനാൽ ഭാര്യ പുതിയകാവിലുള്ള സ്വന്തം വീട്ടിലായിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിലെ ജോലിക്കാരിയാണ് മുൻവാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. സെറ്റിയിൽ വാതിൽ തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന പിക്ക് ആക്‌സ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു.
പത്തനംതിട്ടയിലായിരുന്ന വീട്ടുടമ രാജഗോപാൽ വൈകിട്ടോടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഹിൽപാലസ് പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘവും പരിശോധന നടത്തി.