കോലഞ്ചേരി: നിരോധനത്തെ നിഷ്ഫലമാക്കി വിപണിയിൽ പ്ളാസ്റ്റിക് കാരി ബാഗുകൾ സുലഭം. കടുത്ത നിരോധനവും പിടിച്ചെടുത്താൽ വൻതുക പിഴയും ഈടാക്കി നിരോധന കാരി ബാഗുകൾക്ക് കടിഞ്ഞാണിടാൻ ആരോഗ്യ വകുപ്പും തദ്ദേശ ഭരണ കൂടങ്ങളും ആഞ്ഞ് ശ്രമിക്കുമ്പോഴും ഇവയുടെ വില്പന നിർബാധം തുടരുകയാണ്. വ്യാപാരികളും

വഴിയോരക്കച്ചവടക്കാരും ഉൾപ്പെടെ മിക്കയിടങ്ങളിലും വില്പനക്കാർ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്​റ്റിക് കവറുകളിലാണ്. പച്ചക്കറി, പലവ്യഞ്ജനക്കടകളിലും നിരോധിത കാരിബാഗുകൾ സുലഭമാണ്. 50 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകളോ കവറുകളും വില്ക്കാനോ കടകളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നങ്ങളിൽ ഉപയോഗിക്കാനോ പാടില്ലെന്നാണ് ചട്ടം. എന്നാൽ മൈക്രോൺ അളന്ന് കണ്ടു പിടിക്കാനുള്ള ഒരു ഉപകരണം പോലും ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിട്ടില്ല. 50 മൈക്രോണിൽ കൂടുതലുള്ള കവറിലാണ് ഉത്പന്നം പായ്ക്ക് ചെയ്തിരിക്കുന്നത് എന്നുള്ള പ്രിന്റിംഗ് മാത്രമാണ് പരിശോധിക്കപ്പെടുന്നത്. നാളുകളായി പരിശോധനയും മുടങ്ങി. തുടക്കത്തിൽ ഒട്ടേറെ കടകളിൽ നിന്ന് ടൺ കണക്കിന് പ്ലാസ്​റ്റിക് ബാഗുകൾ പിടിച്ചെടുത്തിരുന്നു. കടകളിൽ കൃത്യമായ പരിശോധനയും നടത്തിയിരുന്നു. നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകൾ പുറത്തിറക്കുന്നതല്ലാതെ നിലവിൽ പരിശോധന നടക്കുന്നില്ല. ഒരുസമയത്ത് ക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും പേപ്പറും മ​റ്റും മീൻ പൊതിഞ്ഞുനൽകാൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കൊവിഡ് നിയന്ത്രണത്തിന്റെ മറവിൽ പരിശോധന കുറഞ്ഞതോടെയാണ് കച്ചവടക്കാർ പ്ലാസ്​റ്റിക് കാരിബാഗ് വീണ്ടും കൈയിലെടുത്തത്.

പിഴ അര ലക്ഷം,​ പക്ഷെ ഒരു കാര്യവുമില്ല...

2020 ജനുവരി ഒന്ന് മുതലാണ് ഒ​റ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്കിന്റെ നിരോധനം കർശനമായി നടപ്പായത്. നിരോധിത ഉത്പന്നങ്ങൾ സൂക്ഷിക്കുകയോ നിർമ്മിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ 10,000രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയും ഈടാക്കും. അതോടെ തുണിസഞ്ചികൾ ധാരാളം വിപണിയിൽ ഇറങ്ങിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ തലത്തിലും തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ മീൻ വാങ്ങാൻ ജനങ്ങൾ സ്വന്തമായി തുണി സഞ്ചിയോ പാത്രങ്ങളോ ഒക്കെ കൊണ്ടുവരുന്ന രീതിക്കും തുടക്കമായിരുന്നു. പക്ഷേ, അതെല്ലാമിപ്പോൾ മറന്നുതുടങ്ങിയിരിക്കുന്നു.