രാജാക്കാട്:തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഭൂരിഭാഗം ചെറുകിട കർഷകരും കന്നുകാലി,ആട് എന്നിവയെ വളർത്തി സംരക്ഷിക്കുന്നവരുംകൃഷികൾ ചെയ്തു വരുന്നവരുമാണ്.ഇടുക്കിയിലെ കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വിളവെടുപ്പ് അടക്കമുള്ള കൃഷി ജോലികളും ചെയ്യാനായാൽ കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിക്കുകയും കൂലി ചെലവ് കുറയുന്നതിനാൽ കർഷകന് നല്ല ഒരു വരുമാനവും ഉണ്ടാകും. തുടർച്ചയായി വിവിധ കൃഷി വിളകളുടെ പണികൾ നടത്തേണ്ടത് കൊണ്ട് തൊഴിലിന് മറ്റ് തടസ്സങ്ങളുമുണ്ടാകുന്നില്ല. തൊഴിലുറപ്പ് തുടങ്ങിയ കാലം മുതൽ ക്ഷീരമേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായിട്ടും ഉൾപ്പെടുത്തിയിട്ടില്ല. കർഷകർക്ക് ഏറെ പ്രയോജനകരമല്ലാത്ത ബണ്ട് നിർമ്മാണം,മഴക്കുഴി,ജൈവവേലി,ഓവുചാൽ നിർമ്മാണം,മണ്ണ് കയ്യാലനിർമ്മാണം, റോഡരികിൽ മരത്തൈ നടീൽ എന്നിവയൊക്കെയാണ് മിക്ക പഞ്ചായത്തുകളിലും നടക്കുന്നത്. കർഷകർക്ക് ഗുണകരമാകുന്ന പണികൾ കൂടി പദ്ധതിയിൽ ചേർത്താൽ കൂടുതൽ തൊഴിലാളികൾ പണിക്കിറങ്ങുകയും അതിന്റെ 40ശതമാനം ഫണ്ട് പഞ്ചായത്തുകൾക്ക് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ മെറ്റീരിയൽ കോസ്റ്റ് വർക്കുകൾ കൂടി ഏറ്റെടുത്ത് നടത്താനും സാധിക്കും.
സമ്മർദ്ദം ചെലുത്തണം
ആസൂത്രണസമിതികൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ അതാത് പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിലുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ടുകൾ വച്ച് കാർഷിക മേഖലയ്ക്ക് കൂടി ഗുണമുണ്ടാക്കുന്ന പദ്ധതികൾ നടത്തണമെന്നതാണ് പ്രധാന ആവശ്യം.ഇക്കാര്യങ്ങൾ തൊഴിലുറപ്പ് ഗ്രാമസഭകൾ വഴി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും,അതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം