കട്ടപ്പന: കാഞ്ചിയാർ കോവിൽമലയിൽ ജനവാസ മേഖലയിൽ പുലർച്ചെയിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. പത്ത് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആന കൃഷി നശിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കോവിൽമല മരുതുംചുവട്ടിൽ ജനവാസ മേഖലയിൽ ഒറ്റയാനായി വിലസുന്ന കാട്ടാനയെത്തിയത്. പത്ത് ദിവസത്തിനിടയിൽ രണ്ടാം തവണയും എത്തിയ ആന നാല് പുരയിടങ്ങളിലെ ഏലം, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. പ്ലാംന്തോട്ടത്തിൽ വിജയമ്മ ഭാസ്‌കരൻ, കിഴക്കനാത്ത് ബിനോയ്, സഹോദരൻ ബിൻസ്,​മണ്ണാത്തിപ്പാറയിൽ അപ്പു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
അപ്പു എന്നയാളുടെ പുരയിടത്തിലെ തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് ആളുകൾ ആന വന്നത് അറിഞ്ഞത്. തുടർന്ന് ബഹളമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു. വനത്തിലേക്ക് ആന കയറി പോയെങ്കിലും വീണ്ടും തിരികെ വരുമോയെന്ന ഭയത്തിലാണ് മരുതുംചുവട്ടിലെ ജനങ്ങൾ.