
തൊടുപുഴ: ദേവികുളം മണ്ഡലത്തിലെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം. ബി.ജെ.പി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണ് വിവരം.
ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രൻ, പക്ഷേ ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ചു. പ്രചരിക്കുന്നത് ഈഹാപോഹങ്ങളും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണെന്ന് രാജേന്ദ്രൻ പറഞ്ഞു. മറ്റേതെങ്കിലുമൊരു പാർട്ടിയിലേക്ക് പോകണമെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റ് വഴികൾ തേടൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഇടുക്കിയിലെത്തിയപ്പോൾ മൂന്നാറിലെ വീട്ടിലെത്തി മുതിർന്ന ബി.ജെ.പി നേതാക്കൾ എസ്. രാജേന്ദ്രനുമായി ചർച്ച നടത്തിയതായാണ് വിവരം. ഇതിന് പുറമേ പി.കെ. കൃഷ്ണദാസ് അദ്ദേഹവുമായി ഫോണിലും ചർച്ച നടത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ബി.ജെ.പിയുടെ ഒരു ദേശീയ നേതാവ് കൂടി രാജേന്ദ്രനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ വാർത്തകളൊന്നും ബി.ജെ.പി വൃത്തങ്ങൾ നിഷേധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ സസ്‌പെൻഷൻ പിൻവലിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജേന്ദ്രനുമായി ചർച്ച നടത്തി. ആ സമയത്താണ് ബി.ജെ.പി. നേതാക്കൾ തന്നെ സമീപിച്ച കാര്യം രാജേന്ദ്രൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ പാർട്ടിയുടെ അച്ചടക്കനടപടിയിൽ നിന്നൊഴിവാകാനുള്ള സമ്മർദ്ദ തന്ത്രമാണ് രാജേന്ദ്രന്റേതെന്ന ആരോപണവും ഉയരുന്നുണ്ട്.
രാജേന്ദ്രൻ ബി.ജെ.പിയിൽ പോവില്ല: ഗോവിന്ദൻ
മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ പോവില്ലെന്നും വാർത്തകൾ മാദ്ധ്യമ സൃഷ്ടി മാത്രമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദ്ദേഹത്തിന്റെ പേരിൽ പാർട്ടി നടപടിയെടുത്തിരുന്നു. അതിന്റെ കാലാവധി തീരുന്നതോടെ പാർട്ടിയുമായി സഹകരിപ്പിക്കും. പ്രധാന മേഖലകളിൽ പ്രവർത്തിച്ച് അനുഭവമുള്ളവരെ ചേർത്തു നിറുത്തും. സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളെ കിട്ടുമെന്നത് അവരുടെ സ്വപ്നം മാത്രം. തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ പല സ്ഥലത്തും പോയിട്ടുണ്ട്. അവിടെയെല്ലാം തോറ്റിട്ടുമുണ്ട്. വടകരയിൽ നിന്നു പിന്മാറിയത് പരാജയഭീതികൊണ്ടാണ്. തൃശ്ശൂരിലും തോൽക്കും. എൽ.ഡി.എഫ് 20 സീറ്റിലും വിജയിക്കും.