തൊടുപുഴ: എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ പ്രചാരണത്തിന് വേഗത കൂട്ടി ഇരുമുന്നണികളും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ എം.പി ഡീൻ കുര്യാക്കോസ് വീണ്ടും രംഗത്തിറങ്ങിയതോടെ പ്രവർത്തകർ റോഡ് ഷോയടക്കമുള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞു. ഡീനിനെ കൂടാതെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജും ഇന്നലെ തൊടുപുഴയിൽ റോഡ് ഷോ നടത്തി. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ജോയ്‌സ് ജോർജ് ആരംഭിച്ച റോഡ്‌ ഷോ മങ്ങാട്ടുകവലയിൽ സമാപിച്ചു. രാവിലെ ഉടുമ്പന്നൂർ നിന്ന് പര്യടനം ആരംഭിച്ചു. മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലും പര്യടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ആർ. സോമൻ, പി.പി. സുമേഷ്, ടി.കെ. ശിവൻനായർ, സി.പി.ഐ നേതാക്കളായ പി.പി. ജോയി, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്‌സൽ, കേരള കോൺഗ്രസ് (എം) നേതാക്കളായ റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ എം.ജെ. ജോൺസൺ, സി. ജയകൃഷ്ണൻ, അനിൽ രാഘവൻ, കെ.എം. സാബു എന്നിവർ നേതൃത്വം നൽകി.


നേതൃയോഗവും റോഡ് ഷോയുമായി യു.ഡി.എഫ്
നാലുവരിപ്പാതയിൽ നിന്ന് ഗാന്ധി സ്‌ക്വയറിലേയ്ക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് റോഡ് ഷോ നടത്തിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം, വർഗീയത, കടക്കെണി, കാർഷിക തകർച്ച എന്നിവ നിമിത്തം പൊറുതിമുട്ടിയ ജനങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതുന്നതിനുള്ള അവസരമായി ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്ന് ഡീൻ കുര്യാക്കോസ് തുടർന്ന് നടന്ന യോഗത്തിൽ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്ത നേതൃയോഗത്തിൽ നേതാക്കളായ സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, ജോൺ നെടിയപാല, ഇന്ദുസുധാകരൻ, ജോസി ജേക്കബ്, ജോസഫ് ജോൺ, ടി.എം. സലിം, സുരേഷ് ബാബു, സിറിയക്ക് കല്ലിടുക്കിൽ, വി. രാജേന്ദ്രൻ, സാം ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, ഷൈനി റജി, എം.ഡി. അർജുനൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ലീലാമ്മ ജോസ് ടി.ജെ. പീറ്റർ, മനോജ് കോക്കാട്ട്, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു. എ.എം. ഹാരിദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ. ബെന്നി സ്വാഗതവും പി.ജെ. അവിര നന്ദിയും പറഞ്ഞു.

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി 13ന്

എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം 13ന് ഉണ്ടാകുമെന്നാണ് സൂചന. ഇടുക്കി മണ്ഡലത്തിൽ ബി.ഡി.ജെ.എസിനാണ് ഇത്തവണയും സീറ്റ്. ചാലക്കുടിയും മാവേലിക്കരയും സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തിനൊപ്പം ഇടുക്കിയുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയാണ്. ഒരു സർപ്രൈസ് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.