തൊടുപുഴ: ജില്ലയിൽ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുറ തെറ്റാതെ ഉയരുന്ന വിവാദമാണ് ഇരട്ട വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അതിർത്തി മേഖലകളിൽ വീണ്ടും ഇരട്ടവോട്ട് വിവാദം കൊഴുക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഏറ്റവും കൂടുതൽ ഇരട്ടവോട്ടുകൾ രേഖപ്പെടുത്താറുള്ളത് തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ്.
എല്ലാ പാർട്ടികൾക്കും പങ്ക്
മൂന്നുമുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ട വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ആഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ കൊണ്ടുവരുന്നത്.
കോടതി ഇടപെട്ടിട്ടും പരിഹാരമില്ല
വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുമുണ്ടായില്ല. ഉത്തരവ് വന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഇരട്ടവോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചുരുങ്ങിയ താലൂക്കുകളിൽ ഒതുങ്ങിയതിനാൽ മറ്റിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അവസാനിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതി ഉയർന്നിരുന്നു.
തടയാൻ സംയുക്ത നീക്കം
ഇടുക്കി: കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരട്ട് വോട്ട് ചെയ്യിക്കുന്ന പതിവ് പരിപാടിക്ക് വിരാമമിടാൻ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത നീക്കം. തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ അടക്കം തമിഴ്‌നാട്ടിൽ വോട്ട് ചെയ്യിച്ച ശേഷം ഇടുക്കിയിൽ കൊണ്ട് വന്ന് വീണ്ടും വോട്ട്‌ചെയ്യിക്കുന്നതിനാണ് തടയിടുന്നത്. അതിർത്തി ജില്ലകളിലെ കളക്ടർമാർ പൊലീസ് സൂപ്രണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബൂ ഗ്രോവിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തിൽ പുതിയ ചുവട് വയ്പ്പ് നടത്തിയത്. ഇടുക്കി, തേനി ജില്ലകളിലെ കളക്ടർമാരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഇരട്ട വോട്ടിങ്, മദ്യം, പണം എന്നിവയുടെ കൈമാറ്റം തുടങ്ങിയ നിയമലംഘനങ്ങൾ തടയുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമായി. ഏകോപനത്തിനായി പ്രത്യേക നോഡൽ ഓഫീസറെയും നിയോഗിക്കും. മുൻ തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് ,എക്‌സൈസ്, നികുതി വകുപ്പുകളുടെ സംയുക്ത പരിശോധന അതിർത്തി പ്രദേശങ്ങളിൽ കർശനമാക്കും. വാഹന പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. ഊടു വഴികളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കും. നിലവിലുള്ള സി.സി ടി.വി കാമറകൾക്ക് പുറമെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 360 ഡിഗ്രി റൊട്ടേഷനിൽ പ്രവൃത്തിക്കാൻ കഴിയുന്ന കാമറകൾ ചെക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും വിന്യസിക്കും. അതിർത്തി പ്രദേശങ്ങളിലെ ചെറിയ നടപ്പാതകളിൽ പോലും ഷാഡോ പൊലീസ് അടക്കമുള്ളവയുടെ പരിശോധന ഉണ്ടാകും. യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്, തേനി ജില്ലാ കളക്ടർ ആർ.വി. ഷജീവന, ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് , തേനി ജില്ലാ പൊലീസ് മേധാവി ആർ. ശിവപ്രസാദ് , മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രമേഷ് ബിഷ്‌ണോയി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, ഇടുക്കി ആർ.ടി.ഒ തുടങ്ങിയവർ പങ്കെടുത്തു.