മൂന്നാർ: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാടിനെ വിറപ്പിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. കട്ടക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കൊമ്പനാണ് എസ്റ്റേറ്റിലെ ലയങ്ങൾക്ക് മുമ്പിൽ എത്തിയത്. എസ്റ്റേറ്റിലുള്ള പലരും ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് കൊമ്പൻ ലയങ്ങൾക്ക് മുമ്പിൽ എത്തിയത്. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർ സ്‌കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വേളയിൽ ആന എത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കുകയാണ്. ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലും വന്യജീവി ആക്രമണം രൂക്ഷമാവുകയാണ്. വന്യജീവികളെ തടയാൻ സർക്കാർ നിയോഗിച്ച ആർ.ആർ.ടി ടീമിന്റെ സേവനം ലഭ്യമായ അവസരത്തിലും വന്യജീവികൾ ജനവാസ മേഖലകളിൽ എത്തി സ്വൈര്യ വിഹാരം നടത്തുകയാണ്. പകൽ നേരങ്ങളിൽ പോലും ജനവാസ മേഖലകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. രണ്ട് മാസത്തിനിടെ നാല് പേരാണ് മൂന്നാർ മേഖലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാന ആക്രമണം
കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട കാഞ്ഞിരവേലിയിൽ വീണ്ടും ആക്രമണം നടത്തി ഒറ്റക്കൊമ്പൻ. നാല് ഏക്കറോളം കൃഷിയാണ് കാട്ടാന നശിപ്പിച്ചു. ചൊവ്വ രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയായിരുന്നു ഒറ്റക്കൊമ്പൻ കൃഷിയിടത്തിലിറങ്ങി അതിക്രമം കാണിച്ചത്. പ്രദേശവാസികളായ രവി, ഭാസ്‌കരൻ എന്നിവരുടെ കൃഷിയാണ് ആന നശിപ്പിച്ചത്.