jobin

കട്ടപ്പന: ഹൈറേഞ്ചിലെ കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായി. പുളിയൻമല ബി.ടി.ആർ ചെറുകുന്നേൽ ജോബിൻ ജോസാണ് (35) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ കാരണമായതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ചൊവ്വാഴ്ച പുലർച്ചെയാണ് കട്ടപ്പന, കമ്പമേട്ട്, ചേറ്റുകുഴി, 20 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ ഇയാൾ കല്ലെറിഞ്ഞു തകർത്തത്. ഓർത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകളാണ് പ്രതി തകർത്തത്. ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച് ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി രൂപീകരിച്ചിരുന്നു. ഇവരാണ് പ്രതിയെ ഇന്നലെ വീട്ടിൽ നിന്ന് പിടികൂടിയത്. പുളിയന്മല അമല മനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിൽ നിർണ്ണായകമായത്. എസ്.ഐ ഡിജു ജോസഫ്, എ.എസ്.ഐ ജെയിംസ്, എസ്.സി.പി.ഒ പ്രശാന്ത് കെ. മാത്യു, സി.പി.ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.