 
ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പട്ടികവർഗ വിഭാഗത്തിന്റെ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 'നങ്ക വോട്ട് ക്യാമ്പയിൻ' സംഘടിപ്പിച്ചു. ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷൻ വിഭാഗവും തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി ആവിഷ്‌കരിച്ച ക്യാമ്പയിൻ ഇടമലക്കുടിയൽ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. വോട്ടർപട്ടികയിൽ പേരില്ലാത്ത മുഴുവൻ പട്ടികവർഗ വിഭാഗക്കാരെയും വോട്ടർപട്ടികയിൽ ചേർക്കുകയാണ് 'നങ്ക വോട്ട് ക്യാമ്പയിന്റെ ലക്ഷ്യം'. 'നങ്ക വോട്ട്' എന്നാൽ മന്നാൻ ഭാഷയിൽ നമ്മുടെ വോട്ട് എന്നാണ് അർത്ഥം.
പരിപാടിയിൽ ദേവികുളം സബ്കളക്ടർ ജയകൃഷ്ണൻ വി.എം, ഇടുക്കി സബ്കളക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ കുടിനിവാസികളുമായി സംവദിക്കുകയും തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും എല്ലാ പട്ടിക വർഗക്കാരുടെയും പേര് വോട്ടർപട്ടികയിൽ ചേർത്ത ജില്ലയായി മാറുകയും ചെയ്യുകയാണ് ലക്ഷ്യം. ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ കുടികളിലെ മുപ്പതോളം പേരെ പരിപാടിയോടനുബന്ധിച്ച് വോട്ടർപട്ടികയിൽ ചേർത്തു. ഊരിലെ മുഴുവൻ പേരെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ ഊരു മൂപ്പൻമാരുടെ കോൺക്‌ളേവും ജില്ലാ കളക്ടർ ഇടമലക്കുടിയിൽ വിളിച്ചു ചേർത്തു. എല്ലാ താലൂക്കിലും ഇത്തരത്തിൽ മൂപ്പൻമാരുടെ കോൺക്ലേവ് വിളിച്ചു ചേർക്കാനും തിരഞ്ഞെടുപ്പിൽ ഊരുകളിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സ്വീപ് പരിപാടിയുടെ ഭാഗമായി ജില്ലയിൽ കന്നി വോട്ടു ചെയ്യുന്നവർക്കായി കോളേജുകൾ കേന്ദ്രീകരിച്ച് 'ഫസ്റ്റ് വോട്ട് ചലഞ്ച്' ക്യാമ്പയിനും നടന്നു വരുന്നുണ്ട്. ആർട്ട് ഇൻസ്റ്റലേഷൻ, മീം, പോസ്റ്റർ, റീൽസ് തുടങ്ങി വിവിധ പ്രായക്കാർക്കുള്ള നിരവധി മത്സരങ്ങളും തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വീപിന്റെ ഭാഗമായ മത്സരങ്ങളെയും മറ്റു പരിപാടികളെയും കുറിച്ചുള്ള വിവരം sveep_idukki എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും ജില്ലാ കളക്ടറുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജായ district collector Idukki വഴിയും ലഭ്യമാകും.
എല്ലാവരും വോട്ട് ചെയ്താൽ ഊരുമൂപ്പന്മാർക്ക് സമ്മാനം
തങ്ങളുടെ ഊരുകളിലെ 18 വയസ് തികഞ്ഞ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ചേർക്കുകയും അവരിൽ 100 ശതമാനം വോട്ടിംഗ് ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂപ്പൻമാർക്ക് ജില്ലാ കളക്ടർ പ്രത്യേക സമ്മാനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനയും വോട്ടിംഗ് യന്ത്രവും വോട്ടു ചെയ്യുന്ന രീതിയും പരിചയപ്പെടുത്താനായി മുതിർന്നവർക്ക് മോക് പോളും സംഘടിപ്പിച്ചിരുന്നു. ആവേശത്തോടെ മോക് പോളിൽ പങ്കെടുത്ത കുടി നിവാസികൾ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.