ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പുമാോയി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷകർ, ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി വാഹന പരിശോധന സമയത്ത് പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
സ്ഥാനാർത്ഥികളാകുന്നവർ പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടന്നതിനാൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാർത്ഥികൾക്ക് അതിനുള്ള സൗകര്യം എല്ലാ ബാങ്കുകളും ഏർപ്പെടുത്തണമെന്ന് ജില്ല ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഷീബാ ജോർജ് നിർദേശിച്ചു.
പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകർപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ ജില്ലാ കളക്ടർക്ക് ലഭ്യമാക്കേണ്ടതുമാണ്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുദ്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളിൽ പ്രിന്റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്.
പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിന്റിങ് പ്രസ്സുകൾ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെന്ററുകളുടെയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും എത്രയും വേഗം ജില്ലാ കളക്ടറെ അറിയിക്കേണ്ടതാണ്.
പൊതുജനങ്ങൾ
ശ്രദ്ധിക്കണം
50,000 രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടതാണ്. ആഭരണങ്ങൾ , സമ്മാനങ്ങൾ , മറ്റ് സാമഗ്രികൾ എന്നിവ കൈവശം വച്ചിരിക്കുന്നവരും യാത്രാവേളയിൽ രേഖകൾ കരുതണം
.
യോഗം ഇന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.