നോവൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച് കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതിനിതീഷ്
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി നിതീഷ് ' ദൃശ്യം' സിനിമയിലെ നായകനായ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തെ പോലെ നോവലെഴുതി പ്രസിദ്ധീകരിച്ചു.
കൊലപാതകത്തിന് വർഷങ്ങൾക്ക് മുമ്പേ പ്രതി എഴുതി പ്രസിദ്ധീകരിച്ച ഓൺലൈൻ നോവലിൽ പിന്നീട് നടന്ന സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും. 'മഹാമന്ത്രികം' എന്ന പേരിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമൊക്കൊയാണ് കഥ.
ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി തുടരും.... എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച് നോവലിൽ പറയുന്നത് ഇങ്ങനെയാണ് 'ഒരു നിഷ്കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം. നോവൽ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷന്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ മറവ് ചെയ്തത് താമസിച്ചിരുന്ന വീടിന്റെ തറയിലാണെന്നതാണ്.
പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കൊ നടത്തിയ ശേഷമാണ് നിതീഷ് കുടുങ്ങുന്നത്. നിതീഷ് പി.ആർ. എന്ന പേരിൽ ഒരു ഓൺലെൻ സൈറ്റിൽ എഴുതി പ്രസിദ്ധീകരിച്ച നോവൽ അര ലക്ഷത്തോളം ആളുകൾ വായിച്ചതായി കാണിക്കുന്നു. ഫോളോവേഴ്സ് മാത്രം 2200 പേരുണ്ട്. 2018 ൽ പുറത്തിറക്കിയ നോവലിന്റെ ആറ് അദ്ധ്യായങ്ങൾ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും നോവൽ പൂർത്തിയാക്കിയിട്ടില്ല.
ഇതിന്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമന്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ ഒന്നു കാണാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാരെ പോലും കമന്റ് ബോക്സിൽ കാണാം. ബാക്കി എഴുതാത്തതിൽ പരിഭവിക്കുന്നവരേയും ബാക്കി കാത്തിരിക്കുന്നവരെ 2020 വരെ കാണാം. എന്നാൽ നിതിഷ് ഇത്ര കാലം കഴിഞ്ഞിട്ടും ഈ നോവലിന്റെ ബാക്കി എഴുതിയിരുന്നില്ല. ഇതു കൂടാതെ മറ്റ് രണ്ട് നോവലുകൾ കൂടി പ്രസിദ്ധീകരിച്ചുണ്ട്. ഇവയും എഴുതി പൂർത്തികരിച്ചിട്ടില്ല. ഇങ്ങനെ പണ്ട് എഴുതി പൂർത്തികരിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ് എല്ലാം പൂർത്തിയായെന്ന് കരുതി മണ്ണിനടിയിൽ ഒളിപ്പിച്ച മൃതദേഹത്തിന്റെയും കൊലപാതകത്തിന്റെയും സിനിമാ കഥകളെ വെല്ലുന്ന യഥാർത്ഥ കഥ പുറം ലോകം അറിയുന്നത്.
നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിയാണ് തങ്ങൾ ആകാംഷയോടെ കാത്തിരുന്ന നോവലെഴുത്തുകാരൻ എന്ന് ഇനിയും അറിയാത്തവരാണ് നിതീഷിന്റെ വായനക്കാർ. അതേ സമയം നവജാത ശിശുവിന്റെ മരണത്തിൽ ഇനിയും വ്യക്തവന്നിട്ടില്ലാത്തത് പോലീസിനെയും കുഴക്കുകയാണ്. ഇതിൽ അന്വേഷണം തുടരാനാണ് നീക്കം. മുഖ്യപ്രതിക്കെതിരെ പീഡനത്തിനും മോഷണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലും പരിസരത്തുമായി കെട്ടിട നിർമാണങ്ങൾ നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്.