
കാടിറക്കം കാലാവസ്ഥ വ്യതിയാനം മൂലമെന്ന് നിഗമനം
അടിമാലി: അഴകിൽ പറന്നിറങ്ങുന്ന മയിലുകളെ കാണാൻ അടിമാലിക്കാർക്ക് ഇപ്പോൾ അധിക ദൂരം സഞ്ചരിക്കേണ്ട. ദിവസങ്ങളായി അടിമാലിയുടെ പരിസരപ്രദേശങ്ങളായ മന്നാംകാലയിലും മുക്കാലേക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. മഴക്ക് മുമ്പ് പീലി വിടർത്തിയാടുന്ന മയിലുകൾ നയന മനോഹര കാഴ്ചയാണ് ഒരുക്കാറുള്ളത്. എന്നാൽ ഇപ്പോൾ കാടിറങ്ങിയെത്തുന്ന മയിലുകൾ പാടത്തും പറമ്പിലും എന്ന് വേണ്ട കോൺക്രീറ്റ് വീടുകളുടെ ടെറസുകളിൽ വരെ ചിറക് വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച സാധാരണയായി കഴിഞ്ഞു. ഇതോടെ മയിലുകൾ ഗ്രാമങ്ങൾക്ക് അപരിചിതമല്ലാതായി മാറി. മൃഗശാലകളിലും ചിത്രങ്ങളിലും മാത്രം കണ്ടു പരിചയം ഉള്ള മയിലുകളെ വീട്ടുമുറ്റത്ത് കാണുന്നത് അത്ഭുതവും കൗതുകവും സന്തോഷവും നൽകുന്നതാണ്. ദേശീയ പക്ഷിയുടെ വിരുന്ന് കൗതുകമെങ്കിലും മയിലുകളുടെ കാടിറക്കം ആശങ്ക നൽകുന്നുവെന്ന് പറയുന്നവരുമുണ്ട്. മയിലുകളുടെ വരവ് കടുത്ത വരൾച്ച സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാർ പറയുന്നത്. മയിലിന്റെ കാടിറക്കവും അപൂർവങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരൾച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകരും പറയുന്നു.