thekkady
തേക്കടി പുഷ്പമേളയിലെ പുഷ്പാലങ്കാരങ്ങൾ

ഒരു ലക്ഷത്തോളം പൂക്കൾ വിരിഞ്ഞു

കുമളി: തേക്കടിക്കും കുമളി ക്കും ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് ഒന്നര മാസക്കാലം നീണ്ടുനിൽക്കുന്ന തേക്കടി പുഷ്പമേളയ്ക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും. ബുധനാഴ്ച രാവിലെ 10 ന് മേളനഗറിലേക്ക് പ്രവേശനം ആരംഭിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്‌സണുമായ രജനി ബിജു അദ്ധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എം.എൽ.എഉദ്ഘാടനം നിർവ്വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിദ്ധിക്ക് ആമുഖ പ്രഭാഷണവും സംസ്ഥാന സഹകരണ പെൻഷൻബോർഡ് ചെയർമാൻ ആർ.തിലകൻ മുഖ്യപ്രഭാഷണവും നടത്തും. ത്രിതല പഞ്ചായത്ത്
ജനപ്രതിനിധികൾ ആശംസകൾ നേരും.

ഇരുനൂറിൽപ്പരം ഇനങ്ങളിൽ ഒരുലക്ഷത്തിലധികം പൂച്ചട്ടികളാണ് മണ്ണാറത്തറയിൽ ഗാർഡൻസ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ആന്തൂറിയം, ഓർക്കിഡ് എന്നിവയുടെ പ്രത്യേക ശേഖരങ്ങളും പഴവർഗ്ഗ തൈകൾ, വിവിധയിനം അപൂർവ്വ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ട്.

മരണക്കിണർ, ജയന്റ് വീൽ, കൊളംബസ്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 47 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ എല്ലാ സായംസന്ധ്യകളിലും വിവധ കലാപരിപാടികൾ അങ്ങേറും, ഏഴ് വയസ്സ് വരെ പ്രായമായ കുട്ടികൾക്കും വികലാംഗർ, ഭിന്നശേഷിക്കാർ, അനാഥമന്ദിരങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം അമൃത നൃത്തകലാഭവന്റെ ന്യത്തോത്സവവും ആരണ്യകം ഫോക്‌ലോർ ഗ്രൂപ്പിന്റെ മന്നാൻകൂത്തും അങ്ങേറും. പ്രവേശന ഫീസ് 60 രൂപയാണ്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം.