police
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

പീരുമേട്: വീട്ടിൽ കയറിയ സാമൂഹിക വിരുദ്ധർ ഗൃഹോപകരണങ്ങൾ തീയിട്ട് നശിപ്പിച്ചു. വാഗമൺ വട്ടപ്പതാലിനു സമീപം വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ ആക്രമികൾ വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. വാഗമൺ പുത്തൻവീട്ടിൽ എസ്. സിജിമോന്റെ വീട്ടിലെ സാധനങ്ങളാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. വീട്ടിനുള്ളിലെ ഫർണീച്ചറുകളും ഗൃഹോപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. രാവിലെ അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് കത്തിയ വിവരം സിജിമോൻ അറിയുന്നത്. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് തറവാട്ട് വീട്ടിൽ പോയപ്പോഴാണ് ആക്രമികൾ വാതിൽ തകർത്ത് വീടിന് ഉള്ളിൽ കയറി തീയിട്ടത്. വീടിന്റെ പ്രധാന വാതിലും ജനലുകളും എല്ലാം തകർത്തു. അലമാര,​ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടി.വി തുടങ്ങിയവ തീപിടുത്തത്തിൽ കത്തി നശിച്ചു. കൂടാതെ കൈകഴുകാൻ ഉപയോഗിക്കുന്ന വാഷ്‌ബേസിൻ ഉൾപ്പടെ തകർത്തു. വീടിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സി.സി ടി.വികളും തകർത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്. വീടിന്റെ അലമാരയിൽ സ്വർണവും പണവും ഉൾപ്പടെ നഷ്ടമായിട്ടുള്ളതായി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ കേസെടുത്തു തുടർന്ന് ഉച്ചയോടെ വിരൽ അടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഗമൺ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. വീട് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധം ശക്തമായി.