
കണ്ണൂർ:ചൂട് കനത്തതോടെ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ പാൽ ലഭ്യതയിൽ വൻകുറവ് .വൈക്കോലിനെ ആശ്രയിച്ചാണു കർഷകർ കന്നുകാലികളെ വളർത്തുന്നത്.തീറ്റയും വൈക്കോലും വിലകൊടുത്തു വാങ്ങി ഉത്പാദനചിലവ് വർദ്ധിക്കുന്നത് ക്ഷീരകർഷകരെ കടക്കെണിയിലേക്കാണ് എത്തിക്കുന്നത്.
ദിവസം 25 കിലോ പച്ചപ്പുല്ല് എങ്കിലും ഒരു കറവ പശുവിനു ദിവസവും ലഭ്യമാക്കണമെന്നാണ് മൃഗസംരക്ഷർ പറയുന്നത്. ജില്ലയിൽ പുൽമേടായി കിടക്കുന്ന മേഖലകളിൽ കൊടും ചൂടിൽ തീ പടരുന്നതും തിരിച്ചടിയാണ്. സ്വാഭാവികമായി കല്ലുകളും മരങ്ങളും ഉരഞ്ഞും ചൂടുകൂടിയ സൂര്യ രശ്മിയുടെ ഫലമായും കാട്ടുതീ ഉണ്ടാക്കുന്നതിനൊപ്പം ആളുകൾ അലക്ഷ്യമായി തീ ഇടുന്നതും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായും കാട്ടുതീ പടരുന്നുണ്ട്.
പ്രതിസന്ധികളുടെ നടുവിൽ
കാലിത്തീറ്റ വില ഒരു വർഷത്തിനിടെ 30 ശതമാനത്തോളമാണ് വർദ്ധിച്ചത്. കന്നുകാലികളെ വിറ്റഴിക്കാൻ തയ്യാറാകുന്നവർക്കാകട്ടെ ഡിമാൻഡ് കുറവും ബാധിക്കുന്നു. വേനൽ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റും ആവശ്യത്തിനു വെള്ളമില്ലാത്ത അവസ്ഥ വേറെ. ഇതും പാൽ ലഭ്യതകുറവിന് കാരണമാകുന്നു. ഒരു കറവപ്പശുവിന് അഞ്ച് ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 1000 ലീറ്റർ ശുദ്ധജലം വേണം. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ഇതിനും കർഷകർ ബുദ്ധിമുട്ടുകയാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുൽപാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എൻ.എഫ്, ലാക്‌റ്റോസ് എന്നിവയും കുറയുന്നു.
20 ശതമാനം കുറവ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ജില്ലയിൽ പാൽ ഉൽപാദനത്തിൽ 20 ശതമാനം കുറവാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ക്ഷീരവികസന വകുപ്പിന്റെ കണക്കു വ്യക്തമാക്കുന്നു.
മാടുകൾക്ക് വേണം കരുതൽ
1. മാംസ്യത്തിന്റെയും ഊർജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടണം, നാരിന്റെ അംശം കുറക്കണം. പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
2. പച്ചപ്പുല്ലിന് പകരം പച്ചിലകൾ, ഈർക്കിൾ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം.
3. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകം. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും ഗർഭകാലത്തിന്റെ അവസാനത്തെ മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്‌ട്രെസ് കുറയണം..
5. തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കണം. തൊഴുത്തിനു ചുറ്റും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തിൽ ഫാനിടുക.
7. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം. 8.മറ്റ് സമയങ്ങളിൽ നൽകുന്ന വെള്ളത്തിന്റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങു വരെ വർദ്ധനവ് വരുത്തണം