നീലേശ്വരം: നീലേശ്വരത്തിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. കച്ചേരി കടവ് പാലം നിർമ്മാണ പ്രവൃത്തി 11ന് രാവിലെ 11.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. കച്ചേരികടവ് പാലത്തിന്റെ നിർമ്മാണത്തിനും രാജാ റോഡ് നവീകരണത്തിനുമായി 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് 40 കോടി രൂപ വകയി രുത്തിയത്. 2022 ആഗസ്റ്റ് 21ന് പദ്ധതിക്ക് 21.8 കോടിയുടെ സാമ്പത്തിക അനുമതിയും, 2003 മാർച്ചിൽ 23.28 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു.
കച്ചേരി കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഉടമകൾ സ്വമേധയാ വിട്ടുനൽകിയിരുന്നു. 9 സ്പാനുകൾ ഉള്ള പാലത്തിന്റെ രാജാ റോഡ് ഭാഗത്തേക്ക് വരുന്ന രണ്ട് സ്പാനുകൾ പ്രീസ്ട്രെസ്സ്ഡ് ഗർഡറുകളും, പുഴയ്ക്ക് പുറകെ വരുന്ന ഭാഗം ബൗസ് ട്രിംഗ് രീതിയിലും, കര ഭാഗത്ത് വരുന്ന ശേഷിക്കുന്ന 6 സ്പാനുകൾ സോളിഡ് സ്ലാബുകളും ആണ് നൽകിയിരിക്കുന്നത്. പാലം നിർമ്മാണത്തോടൊപ്പം രാജാറോഡ് ഭാഗത്തേക്ക് 192 മീറ്ററും കാഞ്ഞങ്ങാട് ഭാഗത്തേക്ക് 292 മീറ്ററും പുതുതായി നിർമ്മിച്ച നീലേശ്വരം മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് 50 മീറ്ററും ഉൾപ്പെടെ ആകെ 534 മീറ്റർ സമീപന റോഡും നിർമ്മിക്കും.
പാലത്തിന്റെ രൂപരേഖ
ക്യാരേജ് വേയുടെ വീതി 7.5 -8.5 മീറ്റർ
നടപ്പാതയുടെ വീതി 1.5- 2 മീറ്റർ
ആകെ വീതി 11 -12 മീറ്റർ
ആകെ 9 സ്പാനുകൾ
ആകെ സമീപന റോഡ് 534 മീറ്റർ
കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളെ ആശ്രയിക്കുന്ന മലയോര നിവാസികളുടെയും നീലേശ്വരം നിവാസികളുടെയും ചിരകാല അഭിലാഷമാണ് പാലം യാഥാർത്ഥ്യമാകുന്നതോടെ പൂവണിയാൻ പോകുന്നത്.
എം.രാജഗോപാലൻ, എം.എൽ.എ