ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിലെ കാക്കടവിൽ 10 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്ഥിരം തടയണയുടെ ഉദ്ഘാടനം 12ന് രാവിലെ 10മണിക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് എം.രാജഗോപാലൻ എം.എൽ.എ. അറിയിച്ചു. കാര്യംങ്കോട് പുഴക്ക് കുറുകെ കക്കടവിൽ സ്ഥിരം തടയണ വേണമെന്ന വർഷങ്ങൾ നീണ്ട ആവശ്യം എൻ.ആർ.ഡി.ഡബ്‌ള്യു.പിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.
നേവൽ അക്കാഡമി, സി.ആർ.പി.എഫ് ക്യാമ്പ്, രാമന്തളി പഞ്ചായത്ത്, കയ്യൂർ ചീമേനി പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വേനൽക്കാലത്ത് കുടിവെള്ള വിതരണം തടസമില്ലാതെ നടത്തുന്നതിനാണ് തടയണ വിഭാവനം ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ മാസം അവസാനം വരെ കാര്യംകോട് പുഴയിൽ നീരൊഴുക്ക് തീരെ ഉണ്ടാകാറില്ല. ആയതിനാൽ താത്ക്കാലിക തടയണ നിർമ്മിച്ച് ജലം സംഭരിച്ചാണ് പമ്പ് ചെയ്തു കൊണ്ടിരുന്നത്. വേനൽ മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ മാർച്ച് പകുതിയോടെ പൂർണമായും ജലം വറ്റിപ്പോകും.
നേവൽ അക്കാഡമി, സി.ആർ.പി.എഫ് ക്യാമ്പ് എന്നിവിടങ്ങളിൽ ആ സമയം ടാങ്കർ ലോറി മുഖേനയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കൂടാതെ താത്ക്കാലിക തടയണകൾ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്ഥിരം തടയണ നിർമ്മിക്കുന്നതിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നത്. 90 മീറ്റർ നീളവും 4 .5 മീറ്റർ ഉയരവുമുള്ള തടയണ കാക്കടവ് നേവൽ അക്കാഡമി കുടിവെള്ള പദ്ധതിയുടെ കിണറിനു സമീപമാണ് നിർമ്മിച്ചിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിൽ ഉള്ള ഏറ്റവും വലിയ തടയണയാണ് കാക്കടവിൽ നിർമ്മിച്ചിരിക്കുന്നത്.