
കണ്ണൂർ: പാർട്ടി വക്താവാണെന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രം പങ്കുവച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഷമ പാർട്ടിയിൽ ആരുമല്ലെന്നായിരുന്നു സുധാകരന്റെ കഴിഞ്ഞ ദിവസത്തെ വിമർശനം. മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് വെബ്‌സൈറ്റിലെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്.
ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസമുൾപ്പെടെ ചേർത്തിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമയുടെ വിമർശനം. 50 ശതമാനം സ്ത്രീ പ്രാതിനിദ്ധ്യം എന്നായിരുന്നു രാഹുൽഗാന്ധി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞെന്ന് അവർ ചൂണ്ടിക്കാട്ടി.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കുന്നതിനെയും ഷമ വിമർശിച്ചിരുന്നു. മണ്ഡലത്തിനോട് ചേർന്നു നിൽക്കുന്ന ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും മാഹിയിലും തലശേരിയിലും തനിക്ക് ഏറെ കുടുംബബന്ധങ്ങളുണ്ടെന്നുമായിരുന്നു ഷമ അഭിപ്രായപ്പെട്ടത്.