
പരിയാരം: മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ചിറക്കൽ സ്വദേശി ഡോ.രമേശൻ തീർത്ത ആധൂനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെ പ്രതിമ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് മുന്നിൽ സ്ഥാപിക്കും. ഈ മാസം പതിനാറിന് വൈകുന്നേരം 4 ന് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ അനാഛാദനം ചെയ്യും.
2017ൽ കേരള ക്ഷേത്രകലാ അക്കാദമി കുഞ്ഞിമംഗലം വടക്കൻകോവിൽ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ശിൽപകലാ ശിൽപശാലയിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. ക്യാമ്പ് ഡയറക്ടറായ കെ.കെ.ആർ.വെങ്ങരയുമായുള്ള സൗഹൃദം ശില്പനിർമ്മാണത്തെ ഗൗരവമായെടുക്കുന്നതിൽ എത്തിച്ചു. ജോലിയിൽ നിന്ന് വിരമിച്ചാലും ഓർമിക്കപ്പെടുന്ന എന്തെങ്കിലും കാമ്പസിൽ നിർമ്മിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹിപ്പോക്രാറ്റസിന്റെ ശിൽപ്പം നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 ഫെബ്രുവരി 16നാണ് ഹിപ്പോക്രാറ്റസിന്റെ ശിൽപം നിർമ്മിച്ചുതുടങ്ങിയത്. രണ്ടാഴ്ച അവധിയെടുത്ത് തുടർച്ചയായും പിന്നീട് ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയും രണ്ടു മാസം കൊണ്ടാണ് ശിൽപം പൂർത്തിയാകുന്നത്. സ്വന്തം കയ്യിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചു.
കലാകാരൻമാരായ ഷാജി മാടായി, നിധിൻ ഏഴോം, രതീഷ്, സജിത് എന്നിവരുടെ സഹായവും ഡോക്ടർക്ക് ലഭിച്ചു. ശില്പം കണ്ട കാനായി കുഞ്ഞിരാമൻ നൽകിയ പ്രശംസ വലിയ പുരസ്കാരത്തേക്കാളും ഡോക്ടർ വിലമതിക്കുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റ, സാംസ്‌കാരിക സംഘടനയായ ക്യാമ്പ് ,ഹീമോഫീലിയ സൊസൈറ്റി കണ്ണൂർ കാസർകോട് ജില്ലാ ചാപ്റ്റർ എന്നിവയുടെ പ്രസിഡന്റാണ് ഡോക്ടർ രമേശൻ. മെഡിക്കൽ കോളേജിൽ കരിക്കുലം കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
വിദ്യാർത്ഥിയായിരിക്കെ ക്‌ളേ മോഡലിംഗിലും ചിത്രരചനയിലും സജീവമായിരുന്ന ഇദ്ദേഹം 1981ലെ സംസ്ഥാന യുവജനോത്സവത്തിലും 1990,1991 വർഷങ്ങളിലെ കോഴിക്കോട് സർവകലാശാലാ കലോത്സവത്തിലും മെഡൽ നേടിയിട്ടുണ്ട്. 1995ൽ ട്യൂട്ടർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 29 വർഷമായി മെഡിക്കൽ കോളേജിൽ സേവനം ചെയ്തുവരുന്നു. കോയമ്പത്തൂർ സെന്റ് തോമസ് പ്രൈമറി സ്‌കൂൾ, കമ്പിൽ മാപ്പിള ഹൈസ്‌കൂൾ, കണ്ണൂർ ശ്രീനാരായണ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഡോ.രമേശന്റെ വിദ്യാഭ്യാസം.