തലശ്ശേരി: ചിറക്കര കെ.ടി.പി.മുക്കിലെ വീട്ടിൽ കടന്നുകയറിയ മോഷ്ടാക്കൾ വീട്ടമ്മയെ ബന്ദിയാക്കി സ്വർണാഭരണങ്ങളും പണവും കൊള്ളയടിച്ചു. കെ.ടി.പി.മുക്കിലെ പോക്കറ്റ് വഴിയിലുള്ള ഫിഫാസിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. വാതിൽ തകർത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനോളം വരുന്ന ആഭരണങ്ങളും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. ഇന്നലെ രാത്രി വൈകി ഒന്നര മണിക്കാണ് വീട്ടമ്മ അഫ്സത്തും മകളും കൊച്ചു മകളും ഉറങ്ങാൻ കിടന്നത്. പുലർച്ചെ മൂന്നരയോടെ കതകിൽ തട്ടുന്ന ശബ്ദംകേട്ട് അഫ്സത്ത് എഴുന്നേറ്റു. മുകളിൽ കിടക്കുന്ന മകൾ വിളിക്കുന്നതാവുമെന്ന് കരുതി കിടപ്പുമുറിയുടെ വാതിൽ തുറന്നു. അകത്തേക്ക് ഇരച്ചുകയറിയ മോഷ്ടാക്കൾ വൃദ്ധയായ വീട്ടമ്മയെ ബലമായി പിന്നോട്ട് തള്ളി ക്കൊണ്ടുപോയി മുറിയിലെ കസേരയിൽ ഇരുത്തിയാണ് കവർച്ച നടത്തിയത്. ഇവരുടെ കഴുത്തിലും കാതിലും കൈയിലുമുള്ള ആഭരണങ്ങൾ ബലമായി അഴിച്ചെടുത്തു. തൊട്ടടുത്ത മുറിയിലെ മേശ വലിപ്പുകളിൽ സൂക്ഷിച്ച 10,000 രൂപയും രണ്ടര പവൻ ആഭരണങ്ങളും എ.ടി.എം. കാർഡും കൈക്കലാക്കി. കവർച്ചക്കിടയിൽ അഫ്സത്ത് ബഹളം വച്ചതോടെ മുകൾ നിലയിൽ നിന്നും മകൾ വാതിൽ തുറന്നു. ഈ ശബ്ദം കേട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഈ വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. ഇവിടെ നിന്നും കൈക്കലാക്കിയ കൊടുവാൾ ഉപയോഗിച്ചാണ് ഫിഫാസിന്റെ ഗ്രില്ലും വാതിലും തകർത്തത്. തലശേരി പൊലീസ് എത്തി അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്ന് ശ്വാനസേനയും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.