യു.ഡി.എഫിന്റേത് കഞ്ഞിക്കുഴി മോഡലെന്ന് പി.ജയരാജൻ

കണ്ണൂർ:തനിക്കൊപ്പം പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ.

വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം യു.ഡി.എഫിന്റെ കഞ്ഞിക്കുഴി സതീശൻ മോഡൽ വ്യാജ പ്രചാരണം ജനം തള്ളിക്കളയുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.വടകര പാർലിമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ജയരാജൻ

കെ.കെ.ശൈലജയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ബേജാറിലായ യു.ഡി.എഫ് നേതൃത്വം വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.

ചിത്രത്തിൽ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.എസ് മോഹനൻ പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ. തോമസ്, വടശേരിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ബഞ്ചമിൻ ജോസ് ജേക്കബ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രത്തിൽ റോബിന്റെ തല മാറ്റി പീഡന കേസ് പ്രതിയുടെ ചിത്രം വച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് ജയരാജൻ നിയമനടപടിക്കൊരുങ്ങുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

2017 സെപ്തംബർ 7ന് എം. എസ് പ്രസാദ് രക്തസാക്ഷിദിനത്തിനായി ഞാൻ പെരുനാട്ടിൽ പോകുകയും പി.എസ് മോഹനന്റെ വീടിന് മുൻവശത്ത് നിന്ന് സഖാക്കൾ ചിത്രം പകർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ദുഷ്ടലാക്കോടെ പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രവുമായി മോർഫ് ചെയ്ത് ഈ ചിത്രം പ്രചരിപ്പിക്കുകയാണ്.

പാലത്തായി പീഡന കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. ഇരയായ കുട്ടിക്ക് നീതി കിട്ടുന്നതിനുള്ള നടപടികൾക്ക് നേതൃത്വം കൊടുത്തത് കുട്ടിയുടെ വീടിനടുത്തുള്ള നാട്ടുകാർ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയാണ്. അതിന്റെ ചെയർമാൻ മുസ്ലീം ലീഗിന്റെ നേതാവ് അഷറഫ് കുനിയിലും കൺവീനർ സി പി.എം പാനൂർ ലോക്കൽ സെക്രട്ടറി എം.പി ബൈജുവുമാണ്. ബി.ജെ.പി ഒഴികെയുള്ള വിവിധ കക്ഷി നേതാക്കൾ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. ആ കമ്മറ്റി ഒറ്റ മനസ്സോടെയാണ് ഇരയുടെ കുടുംബത്തോടൊപ്പം പ്രവർത്തിച്ച് വരുന്നത്. അതിനാൽ ഇത്തരം നുണ പ്രചരണം നടത്തുന്നവരെ തിരുത്താൻ യു.ഡി.എഫ് നേതൃത്വം തയ്യാറാകണം'.