
#പത്മജ നടത്തിയത് ചതി
കോഴിക്കോട്: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കാൽ കാശിന്റെ ഗുണമുണ്ടാവില്ലെന്ന് സഹോദരനും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ.മുരളീധൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു
. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ബി.ജെ.പിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം ചതിയാണ്. കോൺഗ്രസിൽ നിന്ന് അവഗണനയുണ്ടായെന്നും കാല് വാരാൻ നോക്കിയെന്നും പറയുന്നത് ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണനയാണ് അവർക്ക് കൊടുത്തത്. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാർട്ടി മത്സരിപ്പിച്ചത്. 52000 വോട്ടിന് യു.ഡി.എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ൽ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച തൃശൂർ സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലു വാരിയാൽ മാത്രം തിരഞ്ഞെടുപ്പിൽ പരാജയപ്പെടില്ല. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂർക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലു വാരിയാൽ തോൽക്കുമെങ്കിൽ താൻ തോൽക്കണ്ടേ. ജനങ്ങൾക്ക് വിധേയമായി നിൽക്കണം. പാർട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ.കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തില്ല.
പത്മജയെ എടുത്തത് കൊണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. പാർട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓർക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസമുണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് ഞാൻ ബി.ജെ.പിയിൽ പോയിട്ടില്ല.അച്ഛൻ സാമ്പത്തിക പ്രയാസം ധാരാളം അനുഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല. 1978 ൽ പാർട്ടി പിളർന്നപ്പോൾ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി. അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. പത്മജയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല.-കെ.മുരളീധരൻ പറഞ്ഞു.