പേരാമ്പ്ര: പൗരത്വനിയമ വിഷയത്തിൽ സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എൻ.ഡി.എ വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി സി.ആർ പ്രഫുൽകൃഷ്ണൻ
കുറ്റപ്പെടുത്തി. പേരാമ്പ്രയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കേന്ദ്ര സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വ നിയമം യാതാരു പ്രയാസവും ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും വീണ്ടും അവരെ തെറ്റിദ്ധരിപ്പിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണ് .രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന് കത്തയച്ച കാര്യം ഇടതുപക്ഷം മറക്കരുതെന്നും സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് വിമ്പിളക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട പുഴിത്തോട് പിടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ വടകരയിലെ മുൻ എം.പിമാർ ശ്രമിച്ചില്ല . വടകരയിലും വയനാട്ടിലും ഉന്നത കോൺഗ്രസ് നേതാക്കൾ എംപിമാരായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
പെരുവണ്ണാമുഴിയിൽ സി.ആർ.പി.എഫ് കേന്ദ്രത്തിന് സ്ഥലമെടുപ്പ് നടത്തി എന്നല്ലാതെ കേന്ദ്രം പ്രാവർത്തികമായില്ലെന്നും അന്നത്തെ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ ജനത്തെ കബളിപ്പിക്കുകയായിരുന്നെന്നും പ്രഫുൽകൃഷ്ണൻ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമൽരാഗേഷ് ' ജില്ലാകമ്മിറ്റി മെമ്പർമാരായ അഡ്വ.വി.സത്യൻ, കെ.കെ രജിഷ് , ജുബിൻ ബാലകൃഷ്ണർ എന്നിവരും പങ്കെടുത്തു.