
കോഴിക്കോട്: വെള്ളിയാഴ്ച ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ മാറ്റിവയ്ക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം തിരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് പൂർണമായും പങ്കെടുക്കാനാകില്ല. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നടക്കുന്ന ഏപ്രിൽ 19ഉം രണ്ടാംഘട്ടമായ ഏപ്രിൽ 26ഉം വെള്ളിയാഴ്ചകളാണെന്നും സംഘടനകൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരുമായിട്ടുള്ള ആയിരക്കണക്കിനു വിശ്വാസികൾക്ക് ജുമഅക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും സംഘടനാനേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ(സമസ്ത), കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ (കേരള മുസ്ലിം ജമാഅത്ത്),ടി.പി.അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), പി.മുജീബ് റഹ്‌മാൻ (ജമാഅത്തെ ഇസ്‌ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പി.എൻ.അബ്ദുല്ലത്വീഫ് മദനി (വിസ്ഡം), എ.നജീബ് മൗലവി (സംസ്ഥാന ജംഇയ്യതുൽ ഉലമാ), ഡോ. ഇ.കെ.അഹമദ് കുട്ടി (മർകസു ദ്ദഅവ), ഡോ. പി.ഉണ്ണീൻ (എം.എസ്.എസ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, ടി.കെ.അഷ്റഫ്, പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഇ.പി.അഷ്റഫ് ബാഖവി, എൻജി.പി.മമ്മത് കോയ എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു.